ചേലക്കര നിയോജകമണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. എല്ലാ പഞ്ചായത്തിലും വെള്ളപൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വാർഡ്തല ജാഗ്രതാ സമിതികൾ വിളിച്ച് ചേർക്കാൻ തീരുമാനിച്ചു. അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. പൊതുമരാമത്ത് റോഡിലെ മരങ്ങൾ മുറിച്ച് മാറ്റാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വൈദ്യുതി ലൈനിലേയ്ക്ക് പൊട്ടി വീഴാൻ സാധ്യതയുള്ള മരങ്ങൾ എത്രയും പെട്ടെന്ന് കണ്ടെത്തി സ്വകാര്യ വ്യക്തികളുടെ മരങ്ങൾ അവരുടെ സ്വന്തം ചെലവിൽ മുറിക്കുന്നതിനും മറ്റു മരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മുറിക്കാനും തീരുമാനിച്ചു.

ചേലക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ ,ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, തിരുവില്ലാമല പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ, പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, വരവൂർ പഞ്ചായത്ത് പ്രസിഡന്റ് സുനിത പി പി, ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജയരാജ് കെ ,തലപ്പിള്ളി തഹസിൽദാർ കിഷോർ, പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയർ എസ് ഹരീഷ്, ചേലക്കര പൊലീസ് ഇൻസ്പെക്ടർ എ ബാലകൃഷണൻ, ഫയർഫോഴ്സ്, ഫോറസ്റ്റ്, വാട്ടർ അതോറിറ്റി ,കെ എസ് ഇ ബി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.