മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടക്കണക്കുകൾ ഓഗസ്റ്റ് 12നകം നൽകണമെന്ന് റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഓൺലൈനായി കൂടിയ ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ മേഖലയിലുണ്ടായ നഷ്ടം സംബന്ധിച്ച കണക്ക് നൽകണം. മഴമുന്നറിയിപ്പുള്ളതിനാൽ വില്ലേജ് ഓഫീസ് ജീവനക്കാർ ഓഫീസ് പരിസരത്തുതന്നെ താമസിക്കണം. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഇടപെടുന്നതിനാണിത്.

വില്ലേജുകളിലെ ജനകീയ സമിതികളെ സജീവമാക്കണം. താലൂക്ക്തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ ഫലപ്രദമായി പ്രശ്‌നങ്ങളിൽ ഇടപെടുന്ന നിലയിൽ പ്രവർത്തിക്കണം. ഇവിടെ ഫയർഫോഴ്‌സ്, പൊലീസ്, കെ.എസ്.ഇ.ബി., വനം, ആരോഗ്യം വകുപ്പുകളിൽനിന്നുള്ളവരെക്കൂടി നിയോഗിക്കണം. ദുരിതമേഖലകളിലെ വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് മൃഗസംരക്ഷണ വകുപ്പുവഴി നടപടി സ്വീകരിക്കണം. ഫാമുകളുണ്ടെങ്കിൽ അവയ്ക്ക് സംരക്ഷണമൊരുക്കാനുള്ള നടപടി വേണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി കളക്ടർമാരായ അനിൽ ഉമ്മൻ, കെ.എ. മുഹമ്മദ് ഷാഫി, ബി. ഫ്രാൻസിസ് സാവിയോ, ജിയോ ടി. മനോജ്, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്ര ബാബു, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.