വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ബാലന്റെ മൃതദേഹം കണ്ടെത്തി. മഴ ശമിച്ച് നീരൊഴുക്ക് കുറഞ്ഞതോടെ റെസ്‌ക്യൂ സംഘം രാവിലെ മുതല്‍ തിരച്ചില്‍ വീണ്ടും ആരംഭിച്ചിരുന്നു. എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായി രണ്ട് ടീമായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തിയത്. 4 ദിവസം നടത്തിയ തിരച്ചിലിലും കുട്ടിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് മഴ ശമിച്ചതോടെ ഇന്നലെ രാവിലെ തെരച്ചില്‍ വീണ്ടും പുനഃരാരംഭിക്കുകയായിരുന്നു. ഫോറെസ്റ്റും ഫയര്‍ഫോഴ്സുമാണ് തെരച്ചില്‍ നടത്തിയത്. കുട്ടി ഒഴുക്കില്‍പ്പെട്ടിടത്തുനിന്നും അല്പം മറിയാണ് മൃതദേഹം കണ്ടെടുത്തത്. മരത്തിന്റെ അടിയില്‍ തങ്ങി നിന്ന അവസ്ഥയിലായിരുന്നു.

ഗ്രാമ്പി സ്വദേശിയായ ബാലനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.