തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9ന് പതാക ഉയർത്തും. തുടർന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. തലശേരി എ. എസ്.പി പി. നിധിൻരാജാണ് പരേഡ് കമാൻഡർ. കുട്ടിക്കാനം കെ. എ. പി അഞ്ചാം ബറ്റാലിയൻ അസി. കമാൻഡന്റ് ബിജു ദിവാകരനാണ് സെക്കന്റ് ഇൻ കമാൻഡ്.

12 സായുധ, സായുധരല്ലാത്ത ഘടകങ്ങൾ വീതം പരേഡിൽ അണിനിരക്കും. മലബാർ സ്‌പെഷ്യൽ പോലീസ്, സ്‌പെഷ്യൽ ആംഡ് പോലീസ്, കേരള സായുധ പോലീസിന്റെ അഞ്ച് ബറ്റാലിയനുകൾ, കേരള സായുധ വനിത പോലീസ് ബറ്റാലിയൻ, ഇന്ത്യാ റിസർവ് ബറ്റാലിയൻ, റാപ്പിഡ് റെസ്‌പോൺസ് ആന്റ് റസ്‌ക്യു ഫോഴ്‌സ്, കേരള ജയിൽ വകുപ്പ്, കേരള എക്‌സൈസ് വകുപ്പ് എന്നിവരാണ് സായുധ ബറ്റാലിയനുകൾ.

കേരള ഫയർ ആന്റ് റസ്‌ക്യു സർവീസ്, കേരള വനം വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, സൈനിക സ്‌കൂൾ, എൻ.സി.സി സീനിയർ ഡിവിഷൻ ആർമി (ആൺകുട്ടികൾ, പെൺകുട്ടികൾ), എൻ.സി.സി ജൂനിയർ ഡിവിഷൻ നേവൽ വിംഗ്, എയർ വിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (ആൺകുട്ടികൾ, പെൺകുട്ടികൾ), ഭാരത് സ്‌കൗട്ട്‌സ്, ഭാരത് ഗൈഡ്‌സ് എന്നിവരാണ് പരേഡിൽ പങ്കെടുക്കുന്ന സായുധരല്ലാത്ത ഘടകങ്ങൾ. അശ്വാരൂഡ പോലീസിന്റെ ഒരു പ്‌ളാറ്റൂണുമുണ്ടാവും. രണ്ട് ബാൻഡുകളും പരേഡിൽ പങ്കെടുക്കും.

പരേഡിനു ശേഷം മുഖ്യമന്ത്രി വിവിധ അവാർഡുകൾ വിതരണം ചെയ്യും. 10.15 മുതൽ എൻ.സി.സി കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനം നടക്കും. 10.30ന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കും. 10.38ന് ചടങ്ങുകൾ അവസാനിക്കും.