മെഡിക്കൽ കോളേജിലെ യാത്രാക്ലേശത്തിന് പരിഹാരം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാൻ മുഖേന പൂർത്തിയായ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 16) വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയാകും.

 

മെഡിക്കൽ കോളേജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീർഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. റോഡ് മേൽപ്പാല നിർമ്മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിലൂടെ കാമ്പസിലുള്ള 6 പ്രധാന റോഡുകളുടേയും പാലത്തിന്റേയും നിർമ്മാണ പ്രവർത്തനങ്ങളാണ് പൂത്തിയാകുന്നത്. മെഡിക്കൽ കോളേജ് കാമ്പസിലെ യാത്രാക്ലേശം ഇതോടെ വലിയ അളവുവരെ പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

മെഡിക്കൽ കോളേജ് കുമാരപുരം റോഡിൽ മെൻസ് ഹോസ്റ്റലിനു സമീപത്ത് നിന്നും എസ്.എ.ടി. ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണ് മേൽപാലം. ഈ ഫ്ളൈ ഓവർ വരുന്നതോടുകൂടി കുമാരപുരം ഭാഗത്തേക്ക് ക്യാമ്പസിൽ നിന്നും പുതിയയൊരു പാത തുറക്കപ്പെടുകയാണ്. ഇത് ക്യാമ്പസിൽ നിന്ന് വാഹനങ്ങൾക്ക് തിരക്കേറിയ അത്യാഹിതവിഭാഗം പാത ഒഴിവാക്കി സുഗമമായ ഗതാഗതത്തിനു വഴിയൊരുക്കും. ഇതോടുകൂടി ക്യാമ്പസിന് പ്രധാന റോഡുകളുമായി മൂന്നു പാതകൾ തുറക്കപ്പെടുകയാണ്.

 

കിഫ്ബി ഫണ്ടുപയോഗിച്ച് ഇൻകെൽ മുഖാന്തരമാണ് പദ്ധതി സാക്ഷാത്ക്കരിച്ചത്. 96 മീറ്റർ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേൽപ്പാലത്തിന്റെ വീതി. മോട്ടോർ വേ 7.05 മീറ്ററും വാക് വേ 04.05 മീറ്ററുമാണ്. ഇന്ത്യയിൽ അപൂർവമായിട്ടുള്ള ജോയിന്റ് ഫ്രീ മേൽപ്പാലമാണിത്. യൂണീഫോം സ്ലോപ്പിലാണ് ഈ മേൽപ്പാലം നിർമ്മിച്ചിട്ടുള്ളത്. എസ്.എ.ടി. ആശുപത്രി, ശ്രീചിത്ര, ആർസിസി, മെഡിക്കൽ കോളേജ് ബ്ലോക്ക്, പ്രിൻസിപ്പൽ ഓഫീസ്,സി.ഡി.സി., പി.ഐ.പി.എം.എസ്., ഹോസ്റ്റൽ എന്നിവിടങ്ങളിൽ തിരക്കിൽപ്പെടാതെ നേരിട്ടെത്താവുന്നതാണ്. ഇതിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താനും സാധിക്കുന്നു. മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് മന്ത്രി നിരവധി തവണ ചർച്ച നടത്തുകയും മേൽപ്പാലം സന്ദർശിക്കുകയും ചെയ്തിരുന്നു.