കര്‍ഷകന് ലാഭം ലഭിക്കുന്ന രീതിയില്‍ ഓമല്ലൂരിലെ പച്ചക്കറികളും ബ്രാന്‍ഡ് ചെയ്തു വിപണനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കാന്‍ കൃഷി വ്യാപകമാക്കണം. ഓമല്ലൂര്‍ ബ്രാന്‍ഡ് അരി വിപണിയില്‍ എത്തിച്ചതു പോലെ വീടുകളില്‍ പച്ചക്കറി കൃഷി വ്യാപകമാക്കി വിപണിയില്‍ എത്തിക്കണം. കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടാകാതിരിക്കാനും ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കാനുമാണ് സര്‍ക്കാര്‍ അടിസ്ഥാന താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്. പഞ്ചായത്തിനെ തരിശുരഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടന്നിരുന്നുവെന്നും ഇനി ശേഷിക്കുന്ന സ്ഥലങ്ങള്‍ തരിശുരഹിതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിര ദേവി ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ റോബിന്‍ പീറ്റര്‍ മുഖ്യപ്രഭാഷണവും ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ജെ. റെജി പദ്ധതി വിശദീകരണവും നടത്തി.