ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിനായി എല്ലാ ശ്രേണിയിലുള്ളവരും കൃഷിയിലേക്ക് കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കൃഷി ദര്‍ശന്‍ പരിപാടിയുടെയും  കാര്‍ഷിക ദിനാചരണത്തിന്റെയും  സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കര്‍ഷക അവാര്‍ഡുകളുടെ വിതരണവും   തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ടിരിക്കുന്ന നാടായതിനാല്‍ കേരളത്തിന്റെ  ആഘോഷങ്ങളും  കൃഷിയുമായി ബന്ധപ്പെട്ടതാണ്. ഭക്ഷ്യ സ്വയം പര്യാപ്തത എന്ന നിലയിലേക്ക് സംസ്ഥാനം മാറണം. ധാന്യങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും നാണ്യ വിളകള്‍ ഉള്‍പ്പെടെയുള്ളവയുടെ  ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി കഴിഞ്ഞു. എന്നാല്‍ അവ കേടുകൂടാതെ മാര്‍ക്കറ്റുകളിലടക്കം എത്തിക്കുന്നതിന് ആവശ്യമായ ശീതീകരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. നാല് അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങളുള്ള  കേരളം ഈ സാധ്യത ഉപയോഗപ്പെടുത്തി വിദേശരാജ്യങ്ങളിലടക്കം കാര്‍ഷികവിഭവങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുന്ന നിലയിലേക്ക് ഉയരുകയാണ് വേണ്ടത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും കര്‍ഷകരും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം. കാര്‍ഷിക സഹകരണ സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും പിന്തുണ  സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. എല്ലാത്തരം കൃഷിയും സാധ്യമാകുന്ന മണ്ണാണ് കേരളത്തിന്റേതെന്ന്  നമ്മുടെ കര്‍ഷകര്‍ തെളിയിച്ചു. യുവതലമുറ സജീവമായി കൃഷിയിലേക്കു കടന്നുവരുന്നതിന്  വിദ്യാര്‍ത്ഥികളെ കൃഷിയുമായി ബന്ധിപ്പിക്കുവാന്‍ കഴിയണം.   കാര്‍ഷിക സര്‍വകലാശാലകളിലെയും  കോളേജുകളിലെയും   വിദ്യാര്‍ഥികള്‍ക്ക് കോഴ്സിന്റെ  അവസാനവര്‍ഷം 2500 രൂപ സ്‌റ്റൈപ്പന്റ് നല്‍കി പ്രായോഗിക പരിശീലന പരിപാടി നടപ്പിലാക്കും. കര്‍ഷകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയ അറിവുകള്‍ ലഭ്യമാക്കുന്നതിനും പ്രാദേശികമായ കൃഷി അറിവുകളും ധാരണകളും വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനും  ഇതുപകരിക്കും. തരിശു രഹിത മണ്ഡലങ്ങള്‍, ഗ്രാമങ്ങള്‍ എന്ന സര്‍ക്കാരിന്റെ പദ്ധതി വ്യാപകമാക്കാന്‍ നമുക്കായി. കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലെ അനാരോഗ്യകരമായ ഘടകങ്ങള്‍ പൊതുജനം മനസ്സിലാക്കിയത് കൃഷി  വ്യാപകമാകുന്നതിനു കാരണമായി. മഹാപ്രളയവും കാലവര്‍ഷവും പ്രതികൂലമായി സംസ്ഥനത്തെ  ബാധിച്ചപ്പോഴും നമ്മള്‍ ലക്ഷ്യത്തിലേക്ക് മുന്നേറി. പാല്‍, മുട്ട, മാംസം എന്നിവയിലും നമ്മള്‍ സ്വയം പര്യാപ്തത നേടേണ്ടതുണ്ട്. കര്‍ഷക ദിനാചരണത്തിന്റെ  ഭാഗമായി പ്രഖ്യാപിച്ച കൃഷിദര്‍ശന്‍ പരിപാടിയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുക എന്നത് സ്വാഗതാര്‍ഹമാണ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും  നേതൃത്വത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ വിശദമായി മനസ്സിലാക്കി പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിയണം. ഗ്രോ ബാഗുകളും വിളകളും വ്യാപകമായി ജനങ്ങളിലേക്ക് എത്തിക്കാനും നമുക്ക് സാധിക്കണം. നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള വിഭവങ്ങള്‍ ഈ മണ്ണില്‍ നിന്നുതന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാന്‍ കര്‍ഷകദിനാചരണം പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഫലവൃക്ഷമായ പ്ലാവിന്‍ തൈ നനച്ചാണ്  മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വിവിധ വിഭാഗങ്ങളിലെ    സംസ്ഥാന കര്‍ഷക അവാര്‍ഡുകളും അദ്ദേഹം വിജയികള്‍ക്ക് സമ്മാനിച്ചു.
ചടങ്ങില്‍ സിനിമാതാരം ജയറാമിനെ മുഖ്യമന്ത്രി ആദരിച്ചു. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു തുടങ്ങിയവര്‍ സംബന്ധിച്ചു.