പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ക്യാമ്പ് തീരുന്നത് വരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ട് ഓഫീസര്‍മാരെ വീതം എല്ലാ ക്യമ്പുകളിലും നിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. ക്യമ്പുകളിലെ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പു വരുത്തുക, മെഡിക്കല്‍ സേവനം ആവശ്യമായവര്‍ക്ക് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തര മെഡിക്കല്‍ സേവനം ലഭ്യമാക്കുക, ക്യാമ്പുകളില്‍ കഴിയുന്നവരുടെ പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ച് തഹസില്‍ദാര്‍മാര്‍ക്ക് നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയോഗിക്കുന്ന ഓഫീസര്‍മാരുടെ ചുമതലയാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിലായിരിക്കും. റവന്യൂ വകുപ്പിന് പുറമേ മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരെയും ദുരിതാശ്വാസ ക്യാമ്പുകളിലെ ഏകോപനത്തിനായി നിയോഗിക്കും. ഓരോ ക്യാമ്പുകളിലെയും ആളുകളുടെ എണ്ണം 300 മുതല്‍ 400 വരെയായി നിജപ്പെടുത്തും. ഇതില്‍ കൂടുതലായി വരുന്നവര്‍ക്കായി പുതിയ ക്യാമ്പുകള്‍ തുടങ്ങും. ക്യമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ സാധനങ്ങളും ആവശ്യത്തിന് എത്തുന്നുണ്ട്. കലക്‌ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും അടൂര്‍ മര്‍ത്തോമാ യൂത്ത് സെന്ററിലും പ്രവര്‍ത്തിക്കുന്ന കലക്ഷന്‍ സെന്ററുകളിലും നിന്നും എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സമയ ബന്ധിതമായി എത്തിക്കുന്നതിന് കലക്‌ട്രേറ്റ് കേന്ദ്രീകരിച്ച് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. സാധന സാമഗ്രികള്‍ ക്യാമ്പുകളില്‍ എത്തിക്കുന്നതിനുള്ള വാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കോഴഞ്ചേരി താലൂക്കില്‍ കുടുങ്ങിക്കിടന്ന ഭൂരിപക്ഷം ആളുകളെയും സുരക്ഷിത സ്ഥാനങ്ങിലേക്ക് മാറ്റിയിട്ടുള്ള സാഹചര്യത്തില്‍ ഇവിടെ ക്യാമ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ എടുത്ത് വരുന്നത്.
തിരുവല്ലയില്‍ കുടിങ്ങിക്കിടക്കുന്ന കുറേ ആളുകളെക്കൂടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുവാനുണ്ട്. ഇതിനുവേണ്ടി കൂടുതലായി 15 ബോട്ടുകള്‍ കൂടി തിരുവല്ലയില്‍ വിന്യസിക്കും. കൂടാതെ മറ്റ് സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ച ബോട്ടുകളും ഇവിടേക്ക് എത്തികകും.  തിരുവല്ലയില്‍ നിരണം, കടപ്ര, മേപ്രാട്, കാട്ടുനിലം, തോട്ടടി, വട്ടടി, വളഞ്ഞവട്ടം, അമിച്ചക്കരി, വഞ്ചിമൂട്ടില്‍കടവ്, ഓതറ ഈസ്റ്റ് എന്നിവടങ്ങളില്‍ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കും. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുവാന്‍ കഴിയാത്തവര്‍ക്ക് വ്യോമാര്‍ഗം ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. തുടര്‍ന്ന് കലക്ടര്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്തു.