തിരുവോണം ബംബര്‍ 2022 ടിക്കറ്റ് വില്‍പനയില്‍ പാലക്കാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്. ജില്ലയില്‍ ഇതുവരെ നാലു ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ 16 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല എന്ന നിലയില്‍ പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നു. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തേക്കാള്‍ 80,000 ടിക്കറ്റുകള്‍ കൂടുതലായി ജില്ലയില്‍ വില്‍പ്പന നടത്തി. 3,20,000 ടിക്കറ്റുകളാണ് തിരുവനന്തപുരത്ത് വിറ്റഴിച്ചത്. പാലക്കാട് ജില്ലാ ഓഫീസില്‍ 2,50,000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫീസില്‍ 87,000, പട്ടാമ്പി സബ് ഓഫീസില്‍ 63,000 ടിക്കറ്റുകളുമുള്‍പ്പെടെയാണ് നാല് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചത്.

ജൂലൈ 18 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ജില്ലയില്‍ ആകെ എട്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷ. അതിനായി പോസ്റ്ററുകളും പരസ്യങ്ങളുമായി ഊര്‍ജിതമായ പ്രചാരണങ്ങള്‍ വകുപ്പ് നടത്തുന്നുണ്ട്. 40 ലക്ഷം ഓണം ബംബര്‍ ടിക്കറ്റുകളാണ് സംസ്ഥാനത്ത് വില്‍പ്പനയ്‌ക്കെത്തിയത്. ഇതില്‍ 26 ലക്ഷം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞു. സെപ്റ്റംബര്‍ 18 നാണ് ബംബര്‍ നറുക്കെടുപ്പ്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണം ബംബര്‍ ലോട്ടറിയില്‍ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായ 25 കോടിയാക്കി ഉയര്‍ത്തിയാണ് വിപണിയിലെത്തിയത്. 126 കോടിയുടെ സമ്മാനമാണ് ഓണക്കാലത്ത് നല്‍കുന്നത്. രാജ്യത്ത് തന്നെ ഒറ്റ ടിക്കറ്റില്‍ ഇത്രയും ഉയര്‍ന്ന തുക ഒന്നാം സമ്മാനമായി നല്‍കുന്നത് ആദ്യമായാണ്.

മുന്‍വര്‍ഷം 12 കോടി രൂപയാണ് തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനമായി നല്‍കിയത്. അഞ്ച് കോടിയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്ത് പേര്‍ക്ക് മൂന്നാം സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് രണ്ടര കോടി രൂപ കമ്മീഷനായി ലഭിക്കുമെന്നും ലോട്ടറി വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം വരെ 300 രൂപയായിരുന്നു ടിക്കറ്റ് വില. സമ്മാന തുക ഉയര്‍ന്നതിനൊപ്പം ഇത്തവണ ടിക്കറ്റ് വിലയും 500 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.