ആലപ്പുഴ: ഉപയോഗശൂന്യമായ വസ്തുക്കളും മൊബൈല്‍ ഫോണ്‍ ക്യാമറയും ഉപയോഗിച്ച് സ്വന്തമായി ഡ്രോണ്‍ നിര്‍മിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഇന്‍സാഫിന് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അഭിനന്ദനം. ഇന്‍സാഫ് കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ചു.

ഉപയോഗശൂന്യമായ പേന, സി.ഡി, കമ്പി, കുപ്പികളുടെ അടപ്പ്, ഐസ്‌ക്രീം സ്റ്റിക്, ഇലക്ട്രിക് വയറിന്‍റെ കഷ്ണങ്ങള്‍, അലൂമിനിയം ഫ്രെയിം തുടങ്ങിയവ ഉപയോഗിച്ചാണ് ഡ്രോണ്‍ നിര്‍മിച്ചത്. കേടായ മൊബൈല്‍ ഫോണിലെ ക്യാമറയാണ് ഡ്രോണിലുള്ളത്. റിമോട്ട് ഉപയോഗിച്ച് പറത്താവുന്ന ഡ്രോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ തത്സമയം മൊബൈല്‍ ഫോണില്‍ കാണാനാകുമെന്നും 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ 600 മീറ്റര്‍ വരെ ചുറ്റളവില്‍ പറക്കാന്‍ കഴിയുമെന്നും ഇന്‍സാഫ് പറയുന്നു.

നിര്‍മാണത്തിനിടയില്‍ മൂന്നുവട്ടം പരാജയപ്പെട്ട ശേഷം നാലാം തവണയാണ് ഇന്‍സാഫിന്‍റെ ഡ്രോണ്‍ പറന്നുയര്‍ന്നത്. നാല് വര്‍ഷം മുന്‍പ് മാതാപിതാക്കളുടേയും അധ്യാപകരുടെയും പ്രോത്സാഹനത്തിലാണ് സ്വന്തമായി ഡ്രോണ്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയത്. കാക്കാഴം ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇന്‍സാഫ് നീര്‍ക്കുന്നം ഇനായത്ത് മന്‍സിലില്‍ അന്‍സിലിന്‍റെയും സുല്‍ഫിയയുടേയും മകനാണ്. സഹോദരി: നുസ്ഹ ഫാത്തിമ.