സഭാനാഥന്  പൈതൃക നഗരിയുടെ ആദരം

പൈതൃക നഗരമായ തലശ്ശേരിക്ക് ലഭിച്ച അംഗീകാരമാണ് സ്പീക്കർ പദവിയെന്ന്  സ്പീക്കർ  അഡ്വ. എ എൻ ഷംസീർ. തലശ്ശേരി  നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  നൽകിയ പൗരസ്വീകരണത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം സ്വന്തം നാട്ടിൽ ലഭിക്കുന്ന അംഗീകാരമാണ്. തലശ്ശേരിയെന്ന നാടും നാട്ടുകാരും കാണിച്ച സ്നേഹത്തിനും മമതക്കും പകരം തന്റെ ശിഷ്ടജീവിതം തലശ്ശേരിയുടെ കാൽക്കൽ കാഴ്ചവെക്കുന്നു. പൂർവികർ തുടങ്ങിവച്ച പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധ്യമായതെല്ലാം ചെയ്യും.  പൈതൃക നഗരത്തിന് പാരമ്പര്യവും പ്രശസ്തിയും ഉള്ളതു പോലെ അതിന്റേതായ പരിമിതികളും ഉണ്ട്. ഇവ മറികടക്കാൻ ശ്രമിക്കും.

താൻ ജനിക്കുന്നതിനു മുൻപ് കേരള നിയമസഭയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ  വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫ് എന്നിവർ ഇരിക്കുന്ന സഭയുടെ നാഥനായത് ഒരു അപൂർവ്വ ഭാഗ്യമായാണ് കാണുന്നത്.
ഭരണകക്ഷിയുടെ ബിസിനസ് നടത്താൻ സഹായം നൽകുന്നതിനോടൊപ്പം  പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായും പ്രവർത്തിക്കും. ആരോഗ്യ രംഗത്തും വിദ്യാഭ്യാസരംഗത്തും ഉയർത്തിക്കാട്ടുന്ന കേരള മോഡൽ പോലെ കേരള നിയമസഭയുടെ നടപടിക്രമവും ഒരു കേരള മോഡലാണ്. ഏറ്റവും കൂടുതൽ നിയമസഭാ സമ്മേളനങ്ങൾ ചേരുന്നത് കേരള നിയമസഭയിൽ ആണ് .  ശരാശരി 50 മുതൽ 60 വരെ സമ്മേളനങ്ങൾ ചേരുന്നുണ്ട്. ലോകത്ത് ഏതെങ്കിലും ഒരു സഭ കൊറോണ കാലത്ത് ചേർന്നിട്ടുണ്ടെങ്കിൽ അത് കേരള നിയമസഭയാണ്. അന്നും 60 ദിവസം സഭ ചേർന്നു. പതിനഞ്ചാം നിയമസഭ 16 മാസങ്ങൾ കൊണ്ട് 65 നിയമങ്ങൾ നിർമ്മിച്ചു. കാലഹരണപ്പെട്ട 108 നിയമങ്ങൾ റദ്ദാക്കി. കാലഹരണപ്പെട്ട 600 ഓളം നിയമങ്ങൾ ഇനിയുമുണ്ടെന്ന്  മനസ്സിലാക്കുന്നു. അതോടൊപ്പം പുതുതായി നിർമ്മിക്കേണ്ടവയുമുണ്ട്.

നിയമനിർമ്മാണത്തിന് മാത്രമായി ഇന്ത്യയിൽ ഏതെങ്കിലും ഒരു സഭ ചേരുന്നുണ്ടെങ്കിൽ അത് കേരള നിയമസഭയാണ്. വാശിയേറിയ ചർച്ചകളും വാക്ക് പോരുകളും  ഉണ്ടാകുന്ന സഭയിൽ ആരും പരസ്പരം വിദ്വേഷം വച്ചുപുലർത്താറില്ല. രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന, അടിയന്തര പ്രമേയത്തിൽ പരസ്പരം ഏറ്റുമുട്ടിയവർ പോലും അത് കഴിഞ്ഞ് കാന്റീനിൽ ഒരുമിച്ചിരുന്ന് ചായ കുടിക്കുന്ന ഒരു സഭയാണ് കേരള നിയമസഭ. അതാണ് കേരള നിയമസഭയുടെ പ്രത്യേകത. ആ സഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധനാണ്. തലശ്ശേരിയുമായി ബന്ധപ്പെട്ട വികസന കാര്യങ്ങൾ സഭയെ അറിയിക്കാൻ തനിക്ക് ഇപ്പോഴും ഒരു തടസ്സവുമില്ല. സഭയ്ക്കകത്ത് ഉന്നയിക്കേണ്ട സബ്മിഷനുകൾ  സ്പീക്കർക്ക് ബന്ധപ്പെട്ട മന്ത്രിമാർക്ക് നേരിട്ട് എഴുതി നൽകാം. സ്പീക്കർക്കുള്ള പ്രിവിലേജ് ആണത് . രാഷ്ട്രീയത്തിനതീതമായി വികസന കാര്യങ്ങളിൽ ഒന്നായി നിന്ന തലശ്ശേരിയുടെ വരുംകാല വികസന പ്രവർത്തനങ്ങൾക്ക് തന്റെ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്നും സ്പീക്കർ കൂട്ടി ചേർത്തു.

തലശ്ശേരി  മണവാട്ടി ജങ്ഷൻ മുതൽ ബാന്റ് വാദ്യം, ശിങ്കാരിമേളം, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയാണ് തലശേരി പൗരാവലി സ്പീക്കറെ പുതിയ ബസ് സ്റ്റാന്റ് ഓപ്പൺ സ്റ്റേജിലേക്ക് സ്വീകരിച്ചത്. പരിപാടിയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങൾ  സ്പീക്കർക്ക് ഉപഹാരം നൽകി.പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ അധ്യക്ഷത വഹിച്ചു. വിവിധ സാംസ്ക്കാരിക നായകന്മാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.