വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.അനാവശ്യമായി വിവരാവകാശ നിയമത്തെ ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്. ചിലർ സർക്കാർ ഉദ്യോഗസ്ഥരെ വിരട്ടാനായി ഈ നിയമം ഉപയോഗിക്കുന്നു. ചില ഉദ്യോഗസ്ഥരാകട്ടെ സർക്കാർ ഫയലിൽ കൃത്യമായ രേഖകൾ ഉണ്ടെങ്കിലും അത് നൽകാതിരിക്കാനുള്ള പഴുതുകൾ അന്വേഷിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.

ലഭിക്കുന്ന പല ഫയലുകളിലും വിവരാവകാശ നിയമം ഒരു ചോദ്യോത്തര പംക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവണതകൾ മാറ്റി ജനാധിപത്യത്തെ ശാക്തീകരിക്കാനായി വിവരാവകാശ നിയമത്തെ വേണ്ട രീതിയിൽ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കമ്മിഷൻ സിറ്റിങ്ങിൽ ലഭിച്ച 15 പരാതികളിൽ 10 എണ്ണത്തിൽ തീർപ്പ് കൽപ്പിച്ചു. ബാക്കിയുള്ള അഞ്ച് പരാതികൾ അടുത്ത സിറ്റിങ്ങിൽ തുടർനടപടികൾക്കായി മാറ്റി. കമ്മീഷന് മുന്നിൽ ഹാജരാകാതിരുന്ന മണിമല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ നിർദേശിച്ചു. അടുത്ത മാസം ആറിന് തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്തു നേരിട്ടു ഹാജരാകാനും നിർദേശിച്ചു.