തൊഴിലുറപ്പ്  ഉൾപ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്പോളത്തിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള പരിധി ഉയർത്താനും കേന്ദ്രത്തോട് ആവശ്യപ്പെടും. ആഭ്യന്തരവരുമാനത്തിന്റെ മൂന്ന് ശതമാനമാണ് ഇപ്പോൾ വായ്പ എടുക്കാൻ കഴിയുന്നത്. ഇത് 4.5 ശതമാനമായി ഉയർത്തുകയാണെങ്കിൽ 10500 കോടി രൂപ അധികമായി കമ്പേളത്തിൽ നിന്ന് സമാഹരിക്കാനാവും. പ്രളയദുരന്തത്തെ തുടർന്നുള്ള ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും അനുയോജ്യമായ ബൃഹത്തായ പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ നബാർഡിന്റെ സഹായവും തേടും. പശ്ചാത്തല സൗകര്യം, കൃഷി, ജലസേചനം, സാമൂഹ്യ മേഖല എന്നിവയിലെല്ലാം ദീർഘകാല പ്രത്യേക പദ്ധതിക്കായി സഹായം ചോദിക്കും. പുനരധിവാസവും പുനർനിർമാണവും ചർച്ച ചെയ്യുന്നതിന് ആഗസ്റ്റ് 30ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ദുരിതബാധിതരായ ജനങ്ങളുടെ വായ്പയിൽ മോറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ആശ്വാസം സഹകരണ, വാണിജ്യ ബാങ്കുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. അതേ സമയം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ഈ ഘട്ടത്തിൽ സ്വീകരിച്ച നിലപാട് വിഷമകരമാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി തുക ചോദിക്കുന്ന അവസ്ഥയുണ്ട്. അത്തരം നീക്കം ഈ സാഹചര്യത്തിൽ നടത്തരുത്. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്തുള്ള സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.