ക്യാമ്പയിന് ഒക്ടോബർ 2ന് തുടക്കം

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് തുടക്കമാകും. നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. ഞായറാഴ്ച രാവിലെ 9.30ന് പരിപാടി ആരംഭിക്കും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്യും.

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികൾ നടക്കും. ജനപ്രതിനിധികളും സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികളും കലാകായിക പ്രതിഭകളുമെല്ലാം ഓരോ കേന്ദ്രത്തിലും പരിപാടികളിൽ പങ്കെടുക്കും. ലഹരിക്കെതിരെയുള്ള പരിപാടികളുടെ ഭാഗമായി സംസ്ഥാനതലം മുതൽ വാർഡ് തലം വരെയും സ്‌കൂൾ തലം വരെയും ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.

ഒക്‌ടോബർ ആറിന് സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളുടെ ക്‌ളാസ് റൂം ഡിബേറ്റ് സംഘടിപ്പിക്കും. ഒക്‌ടോബർ ആറ്, ഏഴ് തീയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി.ടി.എ, എം.പി.ടി.എ, വികസന സമിതി എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ പരിപാടി നടക്കും. 8 മുതൽ 12 വരെ ക്‌ളബുകൾ, ഹോസ്റ്റലുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. വിവിധ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കും. 9ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ അയൽക്കൂട്ടങ്ങളിലും ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. ഒക്‌ടോബർ 14 വരെ പട്ടികജാതി പട്ടികവർഗ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹ്യ പക്ഷാചരണത്തിലും ലഹരിവിരുദ്ധ പ്രചാരണം നടക്കും. ഒക്ടോബർ 14ന് ബസ് സ്റ്റാൻഡുകൾ, ചന്തകൾ, ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവടങ്ങളിൽ വ്യാപാരികളുടെയും വ്യവസായികളുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കും. ഒക്ടോബർ 16ന് വൈകിട്ട് 4 മുതൽ 7വരെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസ് നടക്കും.

ഒക്‌ടോബർ 15 മുതൽ 22 വരെ അതിഥി തൊഴിലാളികൾക്കിടയിലും വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനവും ശക്തമാക്കും. ഒക്ടോബർ 16 മുതൽ 24 വരെ തീരദേശ മേഖലയിലും പ്രത്യേകമായ പ്രചാരണം വിവിധ സംഘടനകളുടെയും ഫിഷറിസ് വകുപ്പിന്റെയും കോസ്റ്റൽ പൊലീസിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കും. ഒക്ടോബർ 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും പൊതു സ്ഥലങ്ങളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കും. ഒക്ടോബർ 23, 24 തീയതികളിൽ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരെ ദീപം തെളിയിക്കും. വ്യാപാരികളുടെ നേതൃത്വത്തിൽ ഒക്ടോബർ 25ന് വ്യാപാര സ്ഥാപനങ്ങളിലും പരിപാടി സംഘടിപ്പിക്കും.

ഒക്ടോബർ 28ന് എൻസിസി, എൻഎസ്എസ്, എസ് പി സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലികൾ സംഘടിപ്പിക്കും. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ഒക്ടോബർ 25 മുതൽ നവംബർ 1 വരെ കാസർഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന 78 വിദ്യാഭ്യാസ ജില്ലകളിലൂടെ കടന്നുപോകുന്ന സൈക്കിൾ റാലി സംഘടിപ്പിക്കും. എൻഎസ്എസിന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർഥികൾക്ക് ക്വിസ് മത്സരവു നടത്തും.

നവംബർ ഒന്നിന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വൈകിട്ട് മൂന്നുമണിക്ക് പൊതുജനങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വിപുലമായ മനുഷ്യശൃംഖല സംഘടിപ്പിക്കും. പ്രതിജ്ഞ ചൊല്ലലും ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചുമൂടലും പരിപാടിയുടെ ഭാഗമായി നടക്കും. സ്‌കൂളുകൾ ഇല്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രത്തിലാകും പരിപാടി. ജനപ്രതിനിധികൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ഓരോ കേന്ദ്രത്തിലും പങ്കെടുക്കും. പദ്ധതിയുടെ പ്രചാരണാർഥം ഒക്ടോബർ 30, 31 തീയതികളിൽ വ്യാപകമായ വിളംബരജാഥകൾ സംഘടിപ്പിക്കും. ക്യാമ്പയിൻ വിജയിപ്പിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ, മതസാമുദായിക സംഘടനകൾ, വ്യാപാരികൾ, യുവജനവിദ്യാർഥി സംഘടനകൾ, അധ്യാപക-ജീവനക്കാരുടെ സംഘടനകൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചർച്ച നടത്തിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡർ.