പ്രായം ഒന്നിനും തടസ്സമല്ല എന്ന് തെളിയിച്ച ഐസക്- അന്ന ദമ്പതികൾക്ക് രാജ്യാന്തരവയോജന ദിനത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെയും സാമൂഹ്യ സുരക്ഷാ മിഷൻ മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും ആദരം. പാലാ ദൈവദാസൻ സെന്ററിൽ നടന്ന അന്തർദ്ദേശീയ വയോജന ദിനാചരണ ചടങ്ങിലാണ് ആദരമേകിയത്.

എഴുപത്തിയേഴും എഴുപത്തിയഞ്ചും വയസുള്ള ഐസക്കും അന്നയും മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റുകളിലെ താരങ്ങളാണ്. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ ഈ വർഷം നടത്തിയ 75 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ അന്നയ്ക്ക് വെള്ളിമെഡലും പുരുഷൻമാരുടെ 3000 മീറ്റർ നടത്ത മത്സരത്തിൽ ഐസക്കിന് സ്വർണമെഡലും 1500 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളിമെഡലും ലഭിച്ചു. സർക്കാർ പ്രൈമറി സ്‌കൂളിൽ പി.ടി. അധ്യാപികയായി വിരമിച്ച ഭാര്യ അന്നയ്‌ക്കൊപ്പം മത്സരങ്ങളിൽ കൂട്ട് പോയപ്പോഴാണ് പോലീസ് കോൺസ്റ്റബിളായി വിരമിച്ച ഐസക്കിനും കായികമത്സരങ്ങളിൽ താൽപര്യം ജനിക്കുന്നത്. 48 വർഷമായി വിവിധ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന അന്നയ്ക്ക് വിവിധ മത്സരങ്ങളിൽ നിന്നും 25 സ്വർണ്ണമെഡലുകൾ ലഭിച്ചിട്ടുണ്ട്. കുമരകം നാലാം വാർഡ് അപ്പിത്തറ സ്വദേശികളായ ഈ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്