ജില്ലയില്‍ നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി ”നീരുറവ്” ഡിസംബര്‍ 7 നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കണം. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരുടെ യോഗത്തിലാണ് തീരുമാനം. നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതിലൂടെ സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നീര്‍ത്തടാധിഷ്ഠിത മാതൃകയില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തും. ഓരോ ഗ്രാമ പഞ്ചായത്തിലെയും നീര്‍ച്ചാല്‍ ശൃംഖലകള്‍ കണ്ടെത്തി ഓരോ നീര്‍ച്ചാലുകളിലും അവയുടെ വൃഷ്ടി പ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കി നിര്‍വ്വഹണം നടത്തുകയാണ് ലക്ഷ്യം. ഹരിത കേരള മിഷനും, തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. പഞ്ചായത്ത്തലത്തില്‍ ഏറ്റെടുക്കണ്ട പ്രവര്‍ത്തികള്‍ തീരുമാനിക്കും. പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഓരോ നീര്‍ത്തടത്തിലും 50 വീടുകളെ വീതം ഉള്‍പ്പെടുത്തിയുള്ള അയല്‍ക്കുട്ട യോഗങ്ങളും നവംബര്‍ 30 നകം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗം ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍.ഇ.ജി.എസ് ജോയ്ന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി. മജീദ്, നവ കേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.