പരുമല പള്ളി പെരുനാളിനോട് അനുബന്ധിച്ച് റോഡിന്റെ ഇരുവശത്തും അനധികൃതമായി താല്‍ക്കാലിക കടകളും വില്‍പന ശാലകളും നിര്‍മ്മിക്കുന്നത് നിരോധിച്ച് തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി ഉത്തരവായി. പരുമല കടവ് മുതല്‍ പരുമല പള്ളി വരെയും പരുമല പള്ളി മുതല്‍ തിക്കപ്പുഴ ജംഗ്ഷന്‍ വരെയുമാണ് അനധികൃത വഴിയോര കച്ചവടം നിരോധിച്ചിട്ടുള്ളത്.
തീര്‍ഥാടകരുടെയും വാഹനങ്ങളുടെയും തിരക്ക് പരിഗണിച്ച് ഇന്ന് മുതല്‍ നവംബര്‍ രണ്ട് വരെയാണ് നിരോധനം. ഉത്തരവ് ലംഘിച്ചാല്‍ ഐപിസി 188 സെക്ഷന്‍ അഞ്ചു പ്രകാരം നടപടിയെടുക്കും. ഉത്തരവ് നടപ്പാക്കാന്‍ പുളിക്കീഴ് സബ് ഇന്‍സ്പെക്ടര്‍, കടപ്ര വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പിഡബ്ലുഡി (നിരത്ത്)വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ തുടങ്ങിയവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.