കൊച്ചി: ദുരിതാശ്വാസത്തിന്റെ ഭാഗമായി ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതായ എല്ലാ സാധന സാമഗ്രികള്‍ക്കും കൃത്യമായ കണക്കുണ്ടായിരിക്കണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദേശിച്ചു. ആലുവ താലൂക്ക് ഓഫീസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. പ്രളയം രൂക്ഷമായി ബാധിച്ച ആലുവ താലൂക്കിലെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. ദുരിതാശ്വാസത്തിന്റെ ഭാഗമായി ലഭിക്കുന്ന സാധന സാമഗ്രികളുടെ വിതരണത്തിലും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും തുല്യതയും നീതിയും ഉറപ്പാക്കണം. ഇതിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കണം. വിവിധ വകുപ്പുകള്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ ജനപ്രതിനിധികളുമായി ബന്ധപ്പെടുത്തി നടപ്പാക്കണം. ഇതു വഴി എവിടെയാണ് കുറവുള്ളതെന്നു മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയും. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ശുചീകരണത്തിന് പ്രത്യേക കര്‍മ്മ പദ്ധതി ആവശ്യമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ ഈ ചുമതല ഏറ്റെടുക്കണം. വാര്‍ഡ്തല സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. വാര്‍ഡ് അംഗം ചെയര്‍മാനായുള്ള സമിതിയില്‍ നിര്‍വഹണ ഉദ്യോഗസ്ഥനുമുണ്ടാകും. പഞ്ചായത്ത് സെക്രട്ടറിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്. ഓണത്തിനു മുന്‍പു തന്നെ കുടിവെള്ളവും വൈദ്യുതി വിതരണവും ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. പദ്ധതി ഫണ്ടില്‍ പ്രായോഗികമായി ഇപ്പോള്‍ ചെലവഴിക്കാന്‍ കഴിയാത്ത പണം ചെലവഴിക്കാം. പഞ്ചായത്ത്/ നഗര വകുപ്പുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടി സ്വീകരിക്കണം. സ്വകാര്യ വ്യക്തികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായങ്ങള്‍ സമാഹരിക്കണം. വീട് വൃത്തിയാക്കുന്നതിനും പമ്പ് സെറ്റ്, ജനറേറ്റര്‍ എന്നിവ വാടകയ്ക്ക് നല്‍കുന്നതിനും അധിക തുക ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും മന്ത്രി നിര്‍ദേശിച്ചു. ബ്ലീച്ചിഗ് പൗഡറുകളും മറ്റ് ശുചീകരണ വസ്തുക്കളും കുറവുള്ള സ്ഥലങ്ങളില്‍ അവ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി ഡിഎംഒയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയില്‍ 26 ഡോക്ടര്‍മാരുടെ സംഘം സേവനത്തിനായി എത്തിയിട്ടുണ്ട്. ബ്ലീച്ചിംഗ് പൗഡറുകളും മറ്റു ശുചീകരണ വസ്തുക്കളും എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് വാര്‍ഡ് അംഗങ്ങളുമായി ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദേശിച്ചു.
കേരളത്തിനു പുറത്ത് പഠിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായിട്ടുള്ള വിദ്യാര്‍ഥികളുടെ കാര്യത്തില്‍, പ്രത്യേക പ്രശ്‌നമായി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മരിച്ച കീഴ്മാട് പഞ്ചായത്തിലെ മണികണ്ഠന്റെ കുടുംബത്തിന് പ്രത്യേക സഹായം നല്‍കുന്ന കാര്യം പരിഗണിക്കും. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ ചെങ്കല്‍തോടിന്റെ ഒഴുക്ക് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നവും ചര്‍ച്ച ചെയ്യും. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ഇതിനാവശ്യമായ തുക പ്ലാന്‍ ഫണ്ടില്‍ നിന്ന് ചെലവഴിക്കാം. അങ്കമാലി-മഞ്ഞപ്ര റോഡിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലുണ്ടായ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും മാതൃകാപരമായ രീതിയില്‍ നിര്‍വഹിച്ച ജില്ല കളക്ടറെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.
ഓണത്തിനു മുന്‍പ് കുടിവെള്ള വിതരണം പൂര്‍ണ്ണതോതിലാകും
വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ മിഷന്‍ റീകണക്ട്
കൊച്ചി: ഓണത്തിനു മുന്‍പ് വൈദ്യുതി ബന്ധം പൂര്‍ണ്ണ തോതില്‍ പുനസ്ഥാപിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കുടിവെള്ള വിതരണവും പൂര്‍ണ്ണ തോതിലാക്കണം. വൈദ്യുതി പുനസ്ഥാപിച്ചാല്‍ ശുചീകരണവും മറ്റും നടത്തുന്നതിന് സഹായകരമാകും. ഓണത്തിനു മുന്‍പ് തകര്‍ന്നു പോയ എല്ലാ വൈദ്യുത ലൈനുകളും പുനസ്ഥാപിച്ച് വൈദ്യുതി വിതരണം പൂര്‍ണ്ണതോതിലാക്കുക എന്ന ലക്ഷ്യത്തോടെ മിഷന്‍ റീകണക്ട് പ്രവര്‍ത്തിച്ചുവരികയാണെന്ന് ആലുവ ഡിവിഷന്‍ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ഡി. രാജന്‍ അറിയിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ക്യാംപുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വൈദ്യുതിയെത്തിക്കുന്നതിനായിരുന്നു മുന്‍ഗണന നല്‍കിയത്. വെളളം കയറാത്ത വീടുകളിലാണ് രണ്ടാം ഘട്ടത്തില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. മൂന്നാം ഘട്ടത്തില്‍ വെള്ളം കയറിയ വീടുകളില്‍ വൈദ്യുതി എത്തിക്കുകയാണ്. വെള്ളം കയറിയ വീടുകളില്‍ ലൈന്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഷോക്ക് ഉണ്ടാകുന്ന അവസ്ഥയാണ്. ഇത് പരിശോധിക്കുന്നതിനായി എന്‍ജിനീയറിംഗ് കോളേജ്, ഐടിഐ, പോളിടെക്‌നിക് വിദ്യാര്‍ഥികളടങ്ങുന്ന ടീമിനെ രൂപീകരിച്ചിട്ടുണ്ട്. കെഎസ്ഇബി അധികൃതരുടെ മേല്‍നോട്ടത്തിലാകും ഇവരുടെ പ്രവര്‍ത്തനം. ഇവര്‍ക്കായുള്ള ഷോക്ക് പരിശോധന സാമഗ്രികളും തയാറായിട്ടുണ്ട്. വെള്ളം കയറിയ വീടുകളില്‍ ഇവര്‍ പരിശോധന നടത്തും. 400 വിദ്യാര്‍ഥികളാണ് രംഗത്തുള്ളത്. 80% വും വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബാക്കി ഓണത്തിനു മുന്‍പ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആലുവ ഡിവിഷനു കീഴില്‍ കുടിവെള്ള വിതരണം ഓണത്തിനു മുന്‍പ് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ആലുവ, ചൊവ്വര പ്ലാന്റില്‍ നിന്നുള്ള വിതരണം 20 ാം തീയതി മുതല്‍ പുനസ്ഥാപിച്ചു. മലയാറ്റൂര്‍, വേങ്ങൂര്‍ ഈസ്റ്റ്, വെസ്റ്റ്, പുത്തന്‍വേലിക്കര എന്നിവിടങ്ങളിലെ പദ്ധതികള്‍ രണ്ടു ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകും. വാഴക്കുളം, കിഴക്കമ്പലം കുന്നത്തുനാട് മേഖലയിലും ഉടന്‍ കുടിവെള്ള വിതരണം പൂര്‍ണ്ണമാകും. ഉദ്യോഗസ്ഥരുടെ കുറവുണ്ടെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
നഷ്ടപരിഹാരത്തിന് വീടിന്റെ ഫോട്ടോ, വീഡിയോ സൂക്ഷിക്കണം
 
വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരമടക്കമുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് വീടിന്റെ ഫോട്ടോ, വീഡിയോ സൂക്ഷിച്ചാല്‍ മതിയെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. വീട് അറ്റകുറ്റപ്പണി നടത്തിയാല്‍ പിന്നീട് റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ വീട് നല്ല നിലയിലാണെന്നു കണ്ടാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്ന ആശങ്ക ചിലര്‍ക്കുണ്ടെന്ന് റോജി ജോണ്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. ഇതിനാല്‍ പലരും ക്യാമ്പില്‍ തുടരുകയാണ്. കൂടാതെ ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷ എന്ന പേരില്‍ വ്യാജ അപേക്ഷ ഫോം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യവും എംഎല്‍എ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം ലഭിക്കുന്നതിന് തകര്‍ന്ന വീടിന്റെ ഫോട്ടോ, വീഡിയോ എടുത്ത് സൂക്ഷിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സംസ്ഥാന തലത്തില്‍ തയാറായി വരുന്നതേയുള്ളൂവെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ അപേക്ഷയാണെന്നും കളക്ടര്‍ അറിയിച്ചു.
ഇന്നസെന്റ് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി ജോണ്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.