കേരളത്തിലെ റോഡുകൾ നേരിടുന്ന പ്രധാന പ്രശ്‌നം രൂപകൽപ്പനയിലെ അപര്യാപ്തതയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച മരുതംകുഴി പിടിപി നഗർ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നല്ല രൂപകൽപ്പനയുള്ള റോഡുകൾ ദീർഘകാലം ഈട് നിൽക്കും. കേരളത്തിൽ റോഡുകൾ വീതി കൂട്ടി നിർമ്മിക്കുന്നതിൽ ജനസാന്ദ്രതയാണ് വലിയ പ്രശ്‌നം. ഇടതുപക്ഷ സർക്കാരിൻറെ വിട്ടുവീഴ്ചയില്ലാത്ത കേരളത്തിലെ റോഡുകളുടെ വികസനത്തിന് ആക്കം കൂട്ടുന്നത്. ഉദ്യോഗസ്ഥരിലും കരാറുകാരിലും ഭൂരിഭാഗവും നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണ്. ചിലർ തെറ്റായ പ്രവണതയുടെ ഭാഗമാകുന്നുണ്ട്. അത് വച്ച് പൊറുപ്പിക്കില്ല. മോശം റോഡുകളെ കുറിച്ച് മാത്രമാണ് ചർച്ച നടക്കുന്നത് നല്ല റോഡുകൾ പലരുടെയും കണ്ണിൽ പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു. വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ജ്യോതി, കെ ആർ മധുസൂദനൻ, രാധാകൃഷ്ണൻ, ശശിധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.