വിലക്കുറവിന്റെ വിപണി യാഥാര്‍ത്ഥ്യമാക്കി തീരമാവേലി സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. പെരുമണില്‍ പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് എല്ലാവരിലേക്കുമെത്തിക്കാന്‍ തുടങ്ങിയ ഇത്തരം സ്റ്റോറുകള്‍  സൂപ്പർ മാർക്കറ്റുകളുടെ തലത്തിലേക്ക് മാറ്റാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. പൊതുവിപണിയേക്കാള്‍ 50 ശതമാനത്തിലധികം വിലകുറച്ച് സാധനങ്ങള്‍ നല്‍കുകയാണ് തീരമാവേലിയിലൂടെ.

സപ്‌ളൈകോയുടെ ഉത്പന്നങ്ങള്‍ക്കൊപ്പം എല്ലാ നിത്യോപയോഗ സാധനങ്ങളും ഇവിടെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ  ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്തംഗം കെ. രാജശേഖരന് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചിറ്റുമല ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌കുമാര്‍ അധ്യക്ഷനായി.

പനയം പഞ്ചായത്ത് പ്രസിഡന്റ് കെ. ഷീല, സാഫ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ശ്രീലു എന്‍. എസ്., തടുങ്ങി പഞ്ചായത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.ഫിഷറീസ് വകുപ്പിന്റെ സാഫ് വനിതാസംഘം നടത്തുന്ന തീരമൈത്രി സൂപ്പർ മാര്‍ക്കറ്റുകളും കമ്യൂണിറ്റി പ്രൊവിഷന്‍ സ്റ്റോറുകളുമാണ് തീരമാവേലി സ്റ്റോറുകളായി പ്രവര്‍ത്തിക്കുക.

പതിനഞ്ച് സ്റ്റോറുകള്‍ വിജയകരമായ സാഹചര്യത്തിലാണ് കൂടുതല്‍ സ്റ്റോറുകള്‍ തുടങ്ങുന്നത്.  സപ്‌ളൈകോ മാനദണ്ഡത്തിലാണ് ഉത്പന്നങ്ങള്‍ക്ക് വില. ഫിഷറീസ് – സിവില്‍ സപ്‌ളൈസ് വകുപ്പുകളുടെ സംയുക്തസംരംഭമാണ് തീരമാവേലി പദ്ധതി.