കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റേയും ഭാഗമായി കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം 2022 സംഘടിപ്പിക്കും. നവംബർ 28 മുതൽ ഡിസംബർ നാലു വരെയാണ് പുസ്തകോത്സവം നടക്കുകയെന്ന് സ്പീക്കർ എ. എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭാ സമുച്ചയത്തിനു ചുറ്റുമായി 150ലേറെ സ്റ്റാൾ ഇതിനായി സ്ഥാപിക്കും. രാവിലെ പത്തു മണി മുതൽ രാത്രി എട്ടു വരെയാവും പ്രദർശനം. ദേശീയ, അന്തർദ്ദേശീയ പ്രസാധകരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സ്പീക്കർ പറഞ്ഞു.

മേളയിൽ പങ്കെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ സി. എസ്. ആർ ഫണ്ടോ, സ്പോൺസർഷിപ്പോ മുഖേന പുസ്തക കൂപ്പൺ ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്. സാമാജികരുടെ പ്രത്യേക വികസന നിധിയിൽ നിന്ന് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികൾക്ക് പുസ്തകം വാങ്ങുന്നതിനും സംവിധാനമൊരുക്കും. വിവിധ വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങളിലേക്കും ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറികളിലേക്കും വിലക്കിഴിവിൽ പുസ്തകം വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടാവും. പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം എന്നീ മത്സരങ്ങളും കാർട്ടൂൺ മത്സരവും ഓൺലൈനായി നടത്തും. പുസ്തകോത്സവം നടക്കുന്ന ദിനങ്ങളിൽ ഹൈസ്‌ക്കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കും പൊതുവിഭാഗത്തിലും ക്വിസ് മത്സരവും സംഘടിപ്പിക്കും. മൂന്നു വേദികളിലായി സാഹിത്യോത്സവവും നടക്കും. വിവിധ വിഷയങ്ങളിൽ വിദഗ്ധരെ ഉൾക്കൊള്ളിച്ച് പാനൽ ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, വിഷൻ ടാസ്ക്, പുസ്തക പ്രകാശനം, മീറ്റ് ദ ആതർ, മുഖാമുഖം, ബുക്ക് സൈനിംഗ്, ബുക്ക് റീഡിംഗ് തുടങ്ങിയ പരിപാടികളും നടക്കും. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മാധ്യമ അവാർഡ് ഏർപ്പെടുത്തും. പുസ്തകോത്സവത്തോടൊപ്പം വിദ്യാർത്ഥികൾക്കും മറ്റും നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും കാണാനുള്ള സൗകര്യവും ഒരുക്കും. നിയമസഭാ സെക്രട്ടറി എ. എം. ബഷീറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.