സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 31 വരെ 1250 നാർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. 1293 പേരെ അറസ്റ്റ് ചെയ്തു. 192.6 കിലോ ഗ്രാം കഞ്ചാവ്, 238 കഞ്ചാവ് ചെടികൾ, 4.133 കിലോ ഗ്രാം ഹാഷിഷ് ഓയിൽ, 1.32 കിലോഗ്രാം എം.ഡി.എം.എ, 1.45 കിലോഗ്രാം മെത്താംഫിറ്റമിൻ, 120 ഗ്രാം ചരസ്സ്, 13.9 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 90 ഗ്രാം ഹെറോയിൻ, 322.8 ഗ്രാം നാർക്കോട്ടിക് ഗുളികകൾ, 16 ഇൻജക്ഷൻ ആംപ്യൂളുകൾ, 16 വാഹനങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കേസുകളിലെ 10 പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 512 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളിൽ ഹാജരാക്കി.

എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. മുഴുവൻ സമയ ഹൈവേ പെട്രോളിങ് ടീമും പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികൾ സജീവമാണ്. ഇത്തരത്തിൽ കേസിലുൾപ്പെട്ട 2382 കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കി നിരീക്ഷണം ശക്തമാക്കി. വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി പ്രത്യേക പരിശോധന നടപ്പാക്കുന്നുണ്ട്. അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും ചെക്പോസ്റ്റുകളിലും ഇടറോഡുകളിലും വാഹനപരിശോധന കർശനമാക്കി.