സംസ്ഥാനത്തിന്റെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് രാജ്യത്തിനുതന്നെ മാതൃകയാണെന്നും മികച്ച ഉച്ചഭക്ഷണമാണ് നമ്മുടെ കുട്ടികൾക്ക് ലഭ്യമാക്കുന്നതെന്നും പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം, അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്‌കൂളിലെ കിച്ചൺ കം സ്റ്റോർ റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് സാധ്യമാകുന്നതൊക്കെ ചെയ്യുന്നുണ്ട്. ഈ അധ്യയന വർഷം ഇനി പാചകതൊഴിലാളികൾക്ക് കുടിശ്ശിക ഉണ്ടാവില്ല. ഇതിനുള്ള ഫണ്ടായി 167 കോടി രൂപയുടെ വിനിയോഗ അനുമതി നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്കാണ് തുക എത്തിച്ചേരുന്നത്. കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിൽ സംസ്ഥാനം പ്രത്യേക താൽപര്യമെടുത്ത് ഫണ്ട് കണ്ടെത്തിയാണ് ഉച്ചഭക്ഷണ പദ്ധതിക്കായി നൽകിയിട്ടുള്ളത്. വരുംദിവസങ്ങളിൽ പാചക തൊഴിലാളികൾക്ക് കുടിശ്ശിക വന്ന ഓഗസ്റ്റ് മാസത്തെ പകുതി വേതനവും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനവും ലഭ്യമാക്കാനാകും. പദ്ധതി നടത്തിപ്പിന് സ്‌കൂളുകൾക്ക് നൽകുന്ന വഹിതത്തിലെ കുടിശ്ശികയും വരുംദിവസങ്ങളിൽ നൽകും. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജവും വിദ്യാ കിരണം പദ്ധതിയും നമ്മുടെ പൊതു വിദ്യാലയങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റം ചെറുതല്ല. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഹൈടെക് കെട്ടിടങ്ങളും ക്ലാസ് മുറികളും ലാബുകളും ലൈബ്രറികളും ഉണ്ടായി.

എല്ലാ സ്‌കൂളുകളിലും  അടിസ്ഥാനസൗകര്യ വികസന മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കൊപ്പം അക്കാദമിക മികവിനുള്ള പ്രവർത്തനങ്ങളും സർക്കാർ തുടരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉച്ച ഭക്ഷണ പദ്ധതിയിൽ നിന്നും അനുവദിച്ച ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് കിച്ചൺ കം സ്റ്റോർ റൂം നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ, മോട്ടോർ വാഹന വകുപ്പ് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ പി എസ്, കേരള റോഡ് സുരക്ഷ അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ, കെ എസ് സി എസ് ടി ഇ-നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഹെഡ്മിസ്ട്രസ് നസീമ എസ്, വി എസ് സഞ്ജയ് കുമാർ എന്നിവർ പങ്കെടുത്തു