കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ കേരളം ഒന്നാമതെത്തിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച ദേശീയ അംഗീകാരം ആയാണ് കണക്കാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 928 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്.

വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും കേരളം ഏറെ മുന്നിലാണ്. മുൻവർഷത്തെ അപേക്ഷിച്ച് വ്യക്തമായ മുന്നേറ്റം നടത്താൻ കേരളത്തിനായി.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നവകേരള നിർമ്മാണത്തിനായി കൊണ്ടുവന്ന മിഷനുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സമാനതകളില്ലാത്ത മാറ്റമാണ് നമ്മുടെ പൊതുവിദ്യാലയങ്ങളിൽ ഉണ്ടാക്കിയത്. അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തോടൊപ്പം അക്കാദമിക മികവിനും യജ്ഞം കാരണമായി.

പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കുന്ന പ്രക്രിയ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി നന്ദി അറിയിച്ചു. മഹാമാരിക്കാലത്തും  പഠനപാതയിൽ ഉറച്ചുനിന്ന വിദ്യാർത്ഥികൾക്കും അവർക്ക് മാർഗനിർദേശം നൽകിയ അധ്യാപകർക്കും താങ്ങായി പ്രവർത്തിച്ച രക്ഷിതാക്കൾക്കും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും അനധ്യാപക ജീവനക്കാർക്കും മന്ത്രി വി ശിവൻകുട്ടി നന്ദി പറഞ്ഞു.