സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകൾക്ക് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റി റാബിസ് ക്ലിനിക്കുകളുടെ പ്രവർത്തനങ്ങൾക്ക് ആകെ 1.99 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ട്രൈബൽ മേഖലയിലും തീരദേശ മേഖലയിലുമുള്ള ആശുപത്രികളിലാണ് ആദ്യഘട്ടമായി ആന്റി റാബിസ് ക്ലിനിക്കുകൾക്കുള്ള തുകയനുവദിച്ചത്. ഈ മേഖലയിലുള്ളവർക്ക് നായകളിൽ നിന്നുള്ള കടിയും വന്യമൃഗങ്ങളിൽ നിന്നുള്ള കടിയും ഏൽക്കാനുള്ള സാഹചര്യം കൂടുതലാണ്. അതിനാൽ ഈ മേഖലയിലുള്ളവർക്ക് അടിയന്തര പ്രഥമ ശ്രുശ്രൂഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ട്രൈബൽ മേഖലയിലുള്ള ദുർഘട പ്രദേശങ്ങളിലുൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ എല്ലായിടത്തും ആന്റി റാബീസ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

5 ആശുപത്രികളെ മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളായി അടുത്തിടെ സർക്കാർ ഉയർത്തിയിരുന്നു. നായകളിൽ നിന്നും കടിയേറ്റ് വരുന്നവർക്കുള്ള ചികിത്സാ സംവിധാനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിച്ചത്. അതുകൂടാതെയാണ് 199 ആന്റി റാബിസ് ക്ലിനിക്കുകൾ ആരംഭിച്ചത്. മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, വാക്‌സിനേഷൻ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. ചികിത്സയ്‌ക്കെത്തുന്നവർക്ക് അവബോധവും കൗൺസിലിംഗും നൽകുന്നതാണ്. ഈ ക്ലിനിക്കുകളിൽ പ്രാഥമിക ശുശ്രൂഷയും തുടർ ചികിത്സയും നൽകുന്നതിന് പരിശീലനം ലഭിച്ച ജീവനക്കാരുണ്ടാകും. ഇവർക്ക് അനിമൽ ബൈറ്റ് മാനേജ്മെന്റ്, റാബീസിന് മുമ്പും ശേഷവുമുള്ള സേവനങ്ങൾ എന്നിവയെപ്പറ്റി വിദഗ്ധ പരിശീലനവും നൽകും.

എല്ലാ ആശുപത്രികളിലും ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ശരീരത്തിന്റെ ഏത് ഭാഗത്ത് കടിയേറ്റാലും ഫലപ്രദമായ രീതിയിൽ 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തിൽ കഴുകാനുള്ള സൗകര്യം ഈ ക്ലിനിക്കുകളിൽ ഏർപ്പെടുത്തും. ഇതിന് വേണ്ടിയുള്ള പ്രത്യേകം സൗകര്യങ്ങൾ ആശുപത്രികളിലൊരുക്കും. ഇതിനോടൊപ്പം ഇതുമായി ബന്ധപ്പെട്ട അവബോധ പോസ്റ്ററുകളും പ്രദർശിപ്പിക്കും. വാക്സിൻ, ഇമ്മ്യുണോഗ്ലോബുലിൻ എന്നിവയുടെ ലഭ്യത പ്രദർശിപ്പിക്കും. വിദഗ്ധ ചികിത്സ ആവശ്യമായവർക്ക് റഫറൽ സേവനവും ലഭ്യമാക്കുന്നതാണ്.