പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍ രണ്ട് പവനിലേറെ വരുന്ന സ്വര്‍ണമാല ഊരി നല്‍കി പുതിയ മാതൃക സൃഷ്ടിക്കുകയാണ് തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശമീമ ടീച്ചര്‍. കുറേ കാലമായി കഴുത്തിലണിഞ്ഞു നടന്നിരുന്ന 16.280 ഗ്രാം വരുന്ന സ്വര്‍ണമാലയാണ് ദുരിതത്തിന്റെ കണ്ണീര്‍ കയങ്ങളില്‍ നിന്നും സ്വന്തം സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്താനുള്ള ചരിത്രപരമായ ദൗത്യത്തില്‍ പങ്കാളിയായിക്കൊണ്ട് ടീച്ചര്‍ സംഭാവനയായി നല്‍കിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘വണ്‍ മന്ത് ഫോര്‍ കേരള’ ക്യാംപയിനില്‍ പങ്കാളിയായി ഒരു മാസത്തെ തന്റെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ചതിന് പുറമെയാണ് മാഹി പള്ളൂര്‍ സ്വദേശിയായ ശമീമ ടീച്ചര്‍ കാരുണ്യത്തിന്റെയും അനുകമ്പയുടെയും പുതിയ അധ്യായം രചിച്ചത്. തന്റെ കൈയില്‍ പണമായി നല്‍കാന്‍ തല്‍ക്കാലം ഇല്ലാത്തതുകൊണ്ടാണ് സ്വര്‍ണമാല നല്‍കിയതെന്ന് വിദ്യാര്‍ഥികളുടെ പ്രയപ്പെട്ട സുവോളജി ടീച്ചര്‍ പറഞ്ഞു. പ്രളയബാധിതരായ ലക്ഷക്കണക്കിനാളുകളുടെ അവസ്ഥ വച്ചു നോക്കുമ്പോള്‍ താന്‍ ചെയ്തത് അത്ര വലിയ കാര്യമായി തോന്നുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കലക്ടറേറ്റിലെത്തിയ ടീച്ചര്‍ ഡെപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന് മാല കൈമാറുകയായിരുന്നു. കേരളം ഇന്നു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള പ്രതികരണങ്ങളാണ് നമുക്കിടയില്‍ നിന്നുണ്ടാവുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരമൊരു ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് ടീച്ചറുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജനും ചടങ്ങില്‍ സംബന്ധിച്ചു.