തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പെട്ട് കിടക്കുന്ന പടിഞ്ഞാറെ മനക്കോടം നിവാസികളുടെ ദീര്‍ഘകാല ആവശ്യമായ പാലം യാഥാര്‍ഥ്യത്തിലേക്കടുക്കുന്നു. തുറവൂര്‍ പള്ളിത്തോടിനെയും പടിഞ്ഞാറെ മനക്കോടത്തെയും ബന്ധിപ്പിച്ച് പൊഴിച്ചാലിനു കുറുകെ നിര്‍മിക്കുന്ന വാക്കയില്‍ പാലത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

പാലത്തിന്റെ പ്രധാന ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കം 80 ശതമാനം ജോലികളും പൂര്‍ത്തിയായി. അപ്രോച്ച് റോഡിന്റെ നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ പാലം ഉദ്ഘാടന സജ്ജമാകും. 2017-18 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 16.80 കോടി രൂപയുടെ ഭരണാനുമതിയാണ് ഇതിന് ലഭിച്ചത്. ഇതില്‍ 1.45 കോടി രൂപ ഭൂമി ഏറ്റെടുക്കലിനുവേണ്ടി മാത്രമാണ് മാറ്റിവെച്ചത്. ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്. പാലത്തിന് ഒരു സ്പാനോടുകൂടി 32.00 മീറ്റര്‍ നീളവും 7.50 മീറ്റര്‍ ക്യാരേജ് വേയുമാണുള്ളത്. ഇരുവശങ്ങളിലായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്്. ഇരുകരകളിലുമായി 70 മീറ്റര്‍ നീളത്തില്‍ മൂന്ന് അപ്രോച്ച് റോഡുകളും ഉണ്ട്. കൂടാതെ 80 മീറ്റര്‍ നീളത്തില്‍ മൂന്ന് സര്‍വ്വീസ് റോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മാണത്തിനായി തുറവൂര്‍ തെക്ക് വില്ലേജില്‍ നിന്നും 82 സെന്റ് വസ്തു ഏറ്റെടുക്കുന്നതിനുള്ള അനുമതിയും സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടുണ്ട്.

2019 സെപ്റ്റംബറിലാണ് പാലത്തിന്റെ പണി തുടങ്ങിയത്. പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

പടിഞ്ഞാറെ മനക്കോടത്തെ വാക്കയില്‍ കോളനിയെ മൂലേക്കളം, തുറവൂര്‍ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കണമെന്ന ജനങ്ങളുടെ ആവശ്യം എ.എം. ആരിഫ് എം.പി. മുന്‍കൈയെടുത്താണ് യാഥാര്‍ഥ്യമാക്കിയത്. പാലം വരുന്നതോടെ ഇതുവഴി തുറവൂര്‍, കുത്തിയതോട്, എറണാകുളം ഭാഗത്തേക്ക് വാക്കയില്‍ പ്രദേശവാസികള്‍ക്ക് എളുപ്പത്തില്‍ എത്താനാകും.