കൊച്ചി: ചാലക്കുടിപ്പുഴയും അങ്കമാലി മാഞ്ഞാലി തോടും പരിധികള്‍ ലംഘിച്ച് ആര്‍ത്തലച്ചു കയറിയപ്പോള്‍ ജീവനും കൈയില്‍ പിടിച്ച് ആയിരങ്ങള്‍ ഓടിക്കയറിയത് കുറുമശ്ശേരി എന്ന നാല്‍ക്കവലയിലേക്ക്. നനഞ്ഞ വസ്ത്രങ്ങളോടെ നിലവിളികളുമായി ഓടിയെത്തുന്നവരെ കണ്ട് കുറുമശ്ശേരി ഒരു നിമിഷം സ്തംഭിച്ചു. നേരിടാന്‍ പോകുന്നത് ഇതുവരെ അനുഭവിക്കാത്ത പ്രളയത്തെയാണെന്നു മനസിലാക്കിയ കുറുമശ്ശേരിക്കാര്‍ പിന്നെ ഉണരുകയായിരുന്നു. തങ്ങളുടെ നാലുപാടും കിടക്കുന്ന സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍. അവര്‍ക്ക് ആശ്രയമേകാന്‍, അ ന്നമേകാന്‍, സാന്ത്വനം പകരാന്‍.
ആലുവ ഡിപ്പോയില്‍ നിന്നെത്തിയ 15 കെ എസ് ആര്‍ ടി സി ബസുകളിലാണ് പ്രളയബാധിത മേഖലകളില്‍ നിന്നും ജനങ്ങളെ ഇവിടേക്കെത്തിച്ചത്. 15 ന് രാവിലെ തുടങ്ങിയ ഓട്ടം അവസാനിച്ചത് 16 ന് പുലര്‍ച്ചയോടെ മാത്രം. അപ്പോഴേക്കും റോഡുകളിലെല്ലാം വെള്ളം നിറഞ്ഞ് കുറുമശ്ശേരി ഒറ്റപ്പെട്ടിരുന്നു. പാറക്കടവ് പഞ്ചായത്തിലെ ഐനിക്കതാഴത്തെ വീടുകളിലാണ് വെള്ളം ആദ്യം ഉയര്‍ന്നത്. ഇവിടെയുള്ളവരെ ആദ്യം മാറ്റിയത് പൂവ്വത്തുശ്ശേരി സ്‌കൂളിലേക്കാണ്. പിന്നീട് കൂടുതല്‍ വീടുകളില്‍ വെള്ളം കയറുകയും കൂടുതല്‍ പേരെ മാറ്റുകയും ചെയ്തപ്പോള്‍ സ്ഥലം തികയാതെ വന്നു. തുടര്‍ന്നാണ് കുറുമശ്ശേരിയിലേക്ക് എല്ലാവരും എത്തുന്നത്. ഞൊടിയിടയില്‍ തുറന്നത് 11 ക്യാമ്പുകള്‍. പാറക്കടവ് ബ്ലോക്ക്, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എല്‍.പി.സ്‌കൂള്‍, എസ്.എന്‍.ഡി.പി.ഹാള്‍, കമ്യൂണിറ്റി ഹാള്‍, പള്ളിയിലെ പാരിഷ് ഹാള്‍ എല്ലാം ക്യാമ്പുകള്‍ക്കായി തുറന്നു കൊടുത്തു. ഇതു കൂടാതെ താമസമില്ലാത്ത വീടുകളിലും ക്യാമ്പുകള്‍ തുറന്നു. 4800 പേര്‍ വിവിധ ക്യാമ്പുകളില്‍ വന്നു ചേര്‍ന്നു.
പുഴയിലെ വെള്ളം വീണ്ടും കൂടി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. തെക്ക് അങ്കമാലി റോഡും ,വടക്ക് മൂഴിക്കുളം റോഡും കിഴക്ക് പറമ്പുശ്ശേരി റോഡും പടിഞ്ഞാറ് കണക്കന്‍ കടവ് റോഡും പൂര്‍ണമായും വെള്ളത്തിലായി. വീട്ടില്‍ വെള്ളം കയറാത്ത കുറച്ചു പേരും വെള്ളം കയറിയ അനേകം പേരുമായി കൂറുമശ്ശേരി ചുരുങ്ങി.
ക്യാമ്പുകളില്‍ ആദ്യം വന്ന പ്രതിസന്ധി ഭക്ഷണത്തിന്റേതു തന്നെയായിരുന്നു. അവിടെയാണ് പാറക്കടവ് സര്‍വീസ് സഹകരണ ബാങ്ക് ജനങ്ങളുടെ രക്ഷകനാകുന്നത്. ഓണത്തിന് അംഗങ്ങള്‍ക്ക് വിതരണം ചെയ്യാനിരുന്ന 13 ലക്ഷം രൂപയുടെ സാധനങ്ങള്‍ ക്യാമ്പിലേക്കെത്തിച്ചു. അരിയും പരിപ്പും പഞ്ചസാരയും പയറും ഉള്‍പ്പെടുന്ന കിറ്റുകള്‍. ക്യാമ്പിലുള്ളവര്‍ക്ക് ഒരു കുറവും ഉണ്ടാകരുത് എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് എം.കെ. പ്രകാശന്‍ പറയുന്നു. കടകളിലെ മുഴുവന്‍ സാധനങ്ങളും ക്യാമ്പുകളിലേക്ക് മാത്രം. തുണിക്കട നടത്തുന്ന ദീപ ഒന്നര ലക്ഷം രൂപയുടെ വസ്ത്രങ്ങളാണ് ക്യാമ്പിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കിയത്. രണ്ടു ക്ലിനിക്കുകളിലെ ഡോക്ടര്‍മാര്‍ സൗജന്യ സേവനവുമായി ക്യാമ്പുകളിലെത്തി. മരുന്നുകളും സൗജന്യമായി നല്‍കി. എല്ലാത്തിനും ഓടിനടന്നത് ബാങ്കിന്റെ നേതൃത്വത്തില്‍ കുറുമശ്ശേരിയിലെ യുവാക്കള്‍.
മൂന്നാം ദിവസം വ്യോമ മാര്‍ഗം ഭക്ഷണവും മരുന്നും എത്തിത്തുടങ്ങി. മുഴുവന്‍ ക്യാമ്പുകളിലും എല്ലാം എത്തുന്നുണ്ടെന്ന ഉറപ്പു വരുത്തല്‍. ക്യാമ്പിലുള്ള എല്ലാവരും ഭക്ഷണം കഴിച്ചുറങ്ങുമ്പോള്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഒരു പറ്റം യുവാക്കള്‍ അടുക്കളയില്‍ പാത്രം കഴുകുന്നു. ക്യാമ്പ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും എല്ലാ ക്യാമ്പുകളിലും ഓടിനടന്ന് കാര്യങ്ങള്‍ നടത്തിയത് ഇവരെല്ലാം തന്നെയാണ്.
വെള്ളമിറങ്ങി. ആറോളം ക്യാമ്പുകള്‍ പിരിച്ചുവിട്ടു. വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയത് 200 പേരടങ്ങുന്ന കുറുമശ്ശേരിയിലെ യുവാക്കള്‍ തന്നെ. വീട്ടില്‍ പോകാന്‍ കഴിയാത്ത നിരവധി പേര്‍ ബാക്കിയാണ്. അവര്‍ക്കായി ഇപ്പോഴും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴും അവര്‍ക്ക് ഒരു കുറവും വരുത്താതെ ഇവര്‍ ശ്രദ്ധിക്കുന്നു.
ഇതിനിടയില്‍ വെള്ളം കയറാത്ത വീടുകളില്‍ ഭക്ഷണ ക്ഷാമമായി. കടകളില്‍ നിന്നുള്ള സാധനങ്ങള്‍ ഇവര്‍ക്ക് ലഭിക്കാതെയായി. തുടര്‍ന്ന് ബാങ്കു തന്നെ സാധനങ്ങള്‍ ശേഖരിച്ച് പകുതി വിലക്ക് ഓണക്കിറ്റ് നല്‍കി. അതും ജനങ്ങള്‍ക്കാശ്വാസമായി.
ഇപ്പോഴും കുറുമശ്ശേരിയിലെ യുവാക്കള്‍ വിശ്രമിക്കുന്നില്ല. വീടുകള്‍ വൃത്തിയാക്കിയും കിണറുകള്‍ വറ്റിച്ചും അവര്‍ വെറുതെ എല്ലാവരെയും സഹായിക്കുകയാണ്.