*ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തും
*വീട് ശുചീകരണത്തിന് കൂടുതൽ പേർ പങ്കാളികളാകണം
പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ എളുപ്പം ബാധിക്കുന്ന സ്ഥലങ്ങളിൽ പുനരധിവാസം നടത്തണോയെന്നത് പ്രധാന പ്രശ്‌നമാണെന്നും അതേക്കുറിച്ച് സർക്കാർ ആലോചന തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തേണ്ടത് പുനർനിർമാണ പ്രവർത്തനങ്ങളുടെ പ്രധാനഘടകമാണ്. ആഗസ്റ്റ് 30ന് നിയമസഭ ചേരുന്നുണ്ട്. ദുരന്തമുഖത്ത് സജീവമായി പ്രവർത്തിച്ച എം. എൽ. എമാരുടെ അഭിപ്രായവും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്ന അഭിപ്രായങ്ങളും കണക്കിലെടുത്താവും പുനർനിർമാണ രൂപരേഖ സർക്കാർ തയ്യാറാക്കുക.
തകർന്ന റോഡുകളും പാലങ്ങളും പുനർനിർമിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ കണ്ടെത്തണം. ഇത്തരം വിഷയങ്ങൾ സൂക്ഷ്മമായ പരിശോധനയ്ക്കും ചർച്ചകൾക്കും വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളിൽ നിന്ന് സർക്കാരിന് വലിയ തോതിൽ സഹായം ലഭിക്കുന്നുണ്ട്. ലോകത്തെ വിവിധ ജനസമൂഹം സഹായവും പിന്തുണയുമായി രംഗത്തുണ്ട്. വിഭവസമാഹരണത്തിനൊപ്പം ഇവയെല്ലാം ചേരുമ്പോൾ ദുരന്തം മറികടക്കാനുള്ള സാമ്പത്തിക അടിത്തറ ഉണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. നഴ്‌സറി കുട്ടികൾ മുതൽ മുതിർന്ന പൗരൻമാർ വരെ പുനർനിർമാണത്തിൽ പങ്കാളികളാകാൻ മുന്നോട്ടു വരുന്നു. എല്ലാവർക്കും പങ്കാളിത്തം ലഭിക്കുന്ന ഒരു കർമ്മ പരിപാടിക്ക് സർക്കാർ രൂപം നൽകും.
കേരളത്തിന്റെ പുനർനിർമാണത്തിനായി സുപ്രീം കോടതി ജഡ്ജിമാർ ഡൽഹിയിൽ ഒരുമിച്ച് ഫണ്ട് ശേഖരണം നടത്തുകയുണ്ടായി. അത്തരം ഇടപെടൽ അത്യന്തം ശ്‌ളാഘനീയമാണ്. പുനർനിർമാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക ഘടകത്തിനൊപ്പം ഏതു തരം പുനർനിർമാണമാണ് വേണ്ടതെന്നും നിശ്ചയിക്കണം.
പുനരധിവാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നു. ആഗസ്റ്റ് 21ന് 3,91, 494 കുടുംബങ്ങളിലെ 14,50,707 പേരാണ് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ 53703 കുടുംബങ്ങളിലെ 1,97,518 പേരാണുള്ളത്. ഭൂരിഭാഗവും പുനരധിവാസത്തിന്റെ ഭാഗമായി വീടുകളിലേക്ക് തിരിച്ചുപോയി. വീടുകൾ താമസ യോഗ്യമാക്കുന്നതിന് സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ്. യുവജനങ്ങൾ നല്ല പങ്ക് വഹിക്കുന്നു. വീട് ശുചീകരണത്തിൽ പങ്കാളികളാകാൻ കൂടുതൽ പേർ സന്നദ്ധരാകണം.
ആലപ്പുഴയിലെയും വടക്കൻ പറവൂർ, ആലുവ മേഖലകളിലെയും ക്യാമ്പുകൾ പ്രവർത്തിക്കുന്ന ചില സ്‌കൂളുകളൊഴിച്ച് മറ്റുള്ളവയെല്ലാം 29ന് പ്രവർത്തനം തുടങ്ങും.
ദുരന്ത വേളയിൽ പോലീസ് മികച്ച പ്രവർത്തനമാണ് നടത്തിയത്. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനാവശ്യമായ ഉപകരണങ്ങളും പരിശീലനവും പോലീസിന് ലഭിക്കേണ്ടതുണ്ട്. പോലീസിന്റെ ആധുനികവത്കരണ പ്രക്രിയയിൽ ഇതും ഉൾപ്പെടുത്തും. കരിഞ്ചയും പൂഴ്ത്തിവയ്പും തടയാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടകൾ തുറക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സിവിൽ സപ്ലൈസിന്റേയും കൺസ്യൂമർഫെഡിന്റേയും കൂടുതൽ സ്റ്റാളുകൾ തുറക്കാൻ നിർദ്ദേശം നൽകി. മാലിന്യങ്ങൾ പുഴകളിലേക്കും നദികളിലേക്കും തിരികെ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.