കോട്ടായി കെ.എസ്.എഫ്.ഇ ശാഖയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ 1500-ലധികം നിയമനങ്ങള്‍ കെ.എസ്.എഫ്.ഇയില്‍ മാത്രമായി നടത്താന്‍ കഴിഞ്ഞത് കെ.എസ്.എഫ്.ഇയുടെ വളര്‍ച്ചയുടെ ഭാഗമാണെന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ധനകാര്യ മേഖലയിലെ വിശ്വസ്ത കേന്ദ്രമായി കെ.എസ്.എഫ്.ഇ മാറിക്കഴിഞ്ഞു. മറ്റ് ദേശസാത്കൃത ബാങ്കുകളെക്കാള്‍ കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നത് കെ.എസ്.എഫ്.ഇകളിലൂടെയാണ്. ചെറിയ മൂലധനത്തില്‍ 1969 ല്‍ ആരംഭിച്ച സ്ഥാപനത്തിന് ഇന്ന് 640 ലധികം ശാഖകളായി കഴിഞ്ഞു. വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍, പ്രവാസികള്‍ തുടങ്ങി നിരവധി പേരാണ് ഇന്ന് കെ.എസ്.എഫ്.ഇയുമായി ബന്ധപ്പെട്ട് കിടക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ജനവിഭാഗങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നിറവേറ്റുന്ന സ്ഥാപനമായി കെ.എസ്.എഫ്.ഇ മാറിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ്, വാര്‍ഡംഗം വി. അംബിക, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടര്‍ വി.പി സുബ്രഹ്മണ്യന്‍, കെ.എസ്.എഫ്. ഇ സംഘടന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.