തിരുവനന്തപുരം: മനം മയക്കും കാനന ഭംഗിയും ഗോത്ര ജീവിതത്തിന്റെ നേര്‍പകര്‍പ്പുമായി അമ്പൂരി ഫെസ്റ്റ് ഡിസംബര്‍ 23ന് ആരംഭിക്കും. വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി അമ്പൂരിയെ ടൂറിസം ഹബ്ബാക്കി മാറ്റുക, വന വിഭവങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുക എന്നിവയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. അമ്പൂരി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനയോഗം സി. കെ ഹരീന്ദ്രന്‍ എം. എല്‍. എ യുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിന് എം. എല്‍. എ, ജില്ലാ കളക്ടര്‍ എന്നിവര്‍ രക്ഷാധികാരികളും അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായും സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും.

ഫെസ്റ്റിന് മുന്നോടിയായി ഡിസംബര്‍ ഒന്നിന് വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘ വനശ്രീ – എക്കോഷോപ്പി’ന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോയും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്യും. ഗോത്ര വിഭാഗങ്ങളുടെ കരകൗശല ഉല്‍പ്പങ്ങള്‍, വന വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശന- വിപണന സ്റ്റാളുകള്‍, കലാ- സാംസ്‌കാരിക പരിപാടികള്‍, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ തുങ്ങിയവ മേളയില്‍ ഒരുക്കും. ഡിസംബര്‍ 27നാണ് സമാപനം.