തൃശൂർ ജില്ലാ റവന്യു കലോത്സവത്തിൽ മത്സരാർത്ഥികളുടെ വയറും മനസും നിറച്ച് പാചക വിദഗ്ധനായ അയ്യപ്പദാസിന്റെ രുചിക്കൂട്ടുകൾ. ആറ് കൂട്ടം കറികളും പായസവും രസവും അടങ്ങുന്ന ഗംഭീര സദ്യയാണ് വാഴയിലയിൽ വിളമ്പിയത്. കലോത്സവത്തിന്റെ രണ്ടാം ദിവസത്തിൽ 6000ത്തോളം പേർക്കുള്ള ഭക്ഷണമാണ് അയ്യപ്പദാസ് ഒരുക്കിയത്.

സദ്യയ്ക്ക് പുറമെ 300ലധികം പേർക്ക് പ്രഭാത ഭക്ഷണവും ചായയും സ്നാക്സുമെല്ലാം കലവറയിൽ തയ്യാറാക്കുന്നുണ്ട്. ഓരോ ദിവസവും ഓരോ തരം പായസമായിരിക്കും ഒരുക്കുക. അയ്യപ്പദാസിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം പേർ വരുന്ന സംഘമാണ് കലവറയിലെ കാര്യക്കാർ. വിളമ്പാനും മറ്റ് സഹായങ്ങൾക്കുമായി വളണ്ടിയർമാരും ഉണ്ട്.

20 വർഷത്തോളമായി പാചകരംഗത്ത് പ്രവർത്തിക്കുന്ന അയ്യപ്പദാസ് കൊടകര സ്വദേശിയാണ്. നേരത്തെ ഗുരുവായൂർ, ചാലക്കുടി എന്നിവിടങ്ങളിൽ നടന്ന ജില്ലാ കലോത്സവങ്ങളിൽ അയ്യപ്പദാസിന്റെ നേതൃത്വത്തിൽ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. കോവിഡിന് ശേഷമുള്ള കലോത്സവം മത്സരാർത്ഥികളും രക്ഷകർത്താക്കളും കലാപ്രേമികളും ഒരുപോലെ ആഘോഷമാക്കുകയാണെന്ന് അയ്യപ്പദാസ് പറയുന്നു.