സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്തിലും, മഞ്ഞക്കുളം, വിളയാട്ടൂര്‍ എന്നീ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളില്‍ അനര്‍ഹമായി കൈവശം വെച്ച 11 റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അനധികൃതമായി അനര്‍ഹ കാര്‍ഡുകള്‍ കൈവശംവെച്ച സർക്കാർ, സഹകരണ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കായി നിര്‍ദ്ദേശം നൽകുകയും ചെയ്തു. കൊയിലാണ്ടി താലൂക്കില്‍ അനര്‍ഹമായി കൈവശം വെച്ച 388 റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അനര്‍ഹമായി വാങ്ങിയ റേഷന്റെ വിലയായ 8,98,689/- രൂപ പിഴയായി ഈടാക്കുകയും ചെയ്തു.

പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ എം.ശ്രീലേഷ്, പി.രാധാകൃഷ്ണന്‍, കെ.ഷിംജിത്ത് എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.