ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത് കുട്ടനാട്ടിലാണെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. ആലപ്പുഴ,കോട്ടയം, പത്തനംതിട്ട ജില്ലകളുടെ ചിലഭാഗങ്ങളിലാണ് ഏറ്റവും വലിയ നാശമുണ്ടായത്. പതിനായിരക്കണക്കിന് ഹെക്ടറിലെ വിരിപ്പ് കൃഷിയാണ് പൂർണമായും നശിച്ചത്. സുഗന്ധ വ്യഞ്ജന കൃഷിയിൽ ഉണ്ടായ നഷ്ടവും വലുതാണ്. തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ വലിയ നാശമാണുണ്ടായത്. വയനാട്, ഇടുക്കി ജില്ലകളിലെ കുരുമുളക് കൃഷി പൂർണമായും നശിച്ചു. വിളകളുടെ നഷ്ടം മാത്രമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. കുട്ടനാട് മേഖലയിൽ 60ഓളം ബണ്ടുകൾ ആദ്യ മഴയിൽ തന്നെ തകർന്നുപോയി. അത് പുനസ്ഥാപിച്ചുകൊണ്ടിരിക്കുന്ന സമയത്തുണ്ടായ പ്രളയത്തിൽ ബണ്ടുകൾ പൂർണമായും തകർന്നു.ഒരു മാസം കഴിഞ്ഞാൽ മത്രമേ കൃഷിയുടെ മൊത്തം നഷ്ടം കണക്കാക്കാനാകു. ഇപ്പോഴുള്ള നിയമസംവിധാനത്തിൽ നൽകാവുന്ന തുക ഉടൻ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. അഞ്ചുകോടി രൂപ ആലപ്പുഴ ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഉടൻ കർഷകരുടെ അക്കൗണ്ടിലെത്തും. പുഞ്ചകൃഷി ആരംഭിക്കാനിരിക്കുന്ന ഒക്ടോബർ മാസത്തേക്കായി് വിത്തുകൾ സംഭരിച്ചിട്ടുണ്ട്. 35000 ഹെക്ടറിലേക്ക് പുഞ്ചകൃഷി വർധിപ്പിക്കാൻ കഴിഞ്ഞാൽ ഇപ്പോഴുള്ള കുറവ് നികത്താനാകും. മണ്ണിന്റെ ഘടനയിൽ വന്ന മാറ്റം പഠിക്കും. അതിനായി കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയോഗിക്കും. കൃഷി രീതിയിലും മാറ്റം വരും. കേന്ദ്രസർക്കാറിന്റെ നാശനഷ്ട ചട്ടങ്ങളിൽ മാറ്റം വേണം. അത് തീരെ തികയാത്ത സ്ഥിതിയാണ്. ഉപാധി രഹിത സഹായമാണ് കേന്ദ്രം അനുവദിക്കേണ്ടത്. കുട്ടനാടിന്റെ രണ്ടാം പാക്കേജ് നമ്മൾ തയ്യാറാക്കുകയാണ്. സ്വാമിനാഥൻ കമ്മീഷന്റെ നിർദ്ദേശമനുസരിച്ച് തന്നെയാകും മുന്നോട്ടുപോകുകയെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു.് തലവടി -നീരേറ്റുപുറം ഭാഗങ്ങളിലെ ശുചീകരണ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.