രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളെ സമഭാവനയിൽ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണമെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി കോളേജ് രാഷ്ട്രമീമാംസ വിഭാഗവുമായി സഹകരിച്ച്  സംഘടിപ്പിച്ച ഭരണഘടനാ സെമിനാർ ഉദ്ഘാടനവും പുസ്തക പ്രകാശവും നിർവഹിക്കുകയായിരുന്നു മന്ത്രി.

ജാതി, മത, വർണ വ്യത്യാസങ്ങളില്ലാതെ ഭരണഘടനാ താല്പര്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടാകണം സമൂഹം മുന്നോട്ട്പോകേണ്ടത്. ജനാധിപത്യം, സ്വാതന്ത്ര്യം, സാമ്പത്തിക-സാമൂഹിക സമത്വം എന്നിവയെക്കുറിച്ച് ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത വിശാലമായ കാഴ്ച്ചപ്പാട് എക്കാലവും നിലനിൽക്കേണ്ടത് രാജ്യത്തിന്റെ മുഴുവൻ ആവശ്യകതയാണെന്ന് അംബേദ്കറുടെ വാക്കുകളെ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി.

റൊമില ഥാപ്പർ, എൻ. റാം, ഗൗതം ഭാട്ടിയ, ഗൗതം പട്ടേൽ എന്നിവർ പൗരത്വപ്രശ്നവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനങ്ങളുടെ പരിഭാഷയായ ‘പൗരത്വം’ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സജി സ്റ്റീഫൻ ഡി പുസ്തകം സ്വീകരിച്ചു. കേരള സർവകലാശാല രാഷ്ട്രമീമാംസ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അരുൺകുമാർ കെ പുസ്തക പരിചയവും ഭരണഘടനാദിന പ്രഭാഷണവും നടത്തി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം അധ്യക്ഷനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രിയ വർഗീസ്, യൂണിവേഴ്സിറ്റി കോളേജ് രാഷ്ട്രമീമാംസ വിഭാഗം വകുപ്പ് മേധാവി ഡോ. ശ്രീകുമാർ എസ്.എൽ, യൂണിവേഴ്സിറ്റി കോളേജ് ചരിത്ര വിഭാഗം വകുപ്പ് മേധാവിയും കേരള സർവകലാശാല സെനറ്റ് അംഗവുമായ ഡോ. ബാലകൃഷ്ണൻ എ, രാഷ്ട്രമീമാംസ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സന്ധ്യ എസ് നായർ, വിവർത്തക അനു ലിയ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.