പദ്ധതി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റേത്

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള രണ്ടുപേര്‍ ഉള്‍പ്പെട്ട ജോബ് ക്ലബ്ബുകള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വായ്പ അനുവദിക്കുന്ന ജോബ് ക്ലബ് വായ്പ സഹായ പദ്ധതി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വിവിധ ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സംയുക്ത സ്വയംതൊഴില്‍ ധനസഹായ പദ്ധതിയാണിത്. തെരഞ്ഞെടുക്കുന്ന തൊഴില്‍ അനുസരിച്ച് രണ്ടുപേരില്‍ കുറയാത്ത അംഗങ്ങള്‍ വീതമാണ് ഓരോ ജോബ് ക്ലബ്ബിലും ഉണ്ടായിരിക്കേണ്ടത്. പ്രായം 21 നും 45 നും മധ്യേ ആയിരിക്കണം. പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടാകും. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്.
വായ്പ പ്രകാരം ഒരു ജോബ് ക്ലബ്ബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്‌സിഡി അനുവദിക്കും. വായ്പാ തുകയുടെ 10 ശതമാനം ഓരോ ജോബ് ക്ലബ്ബിലേയും അംഗങ്ങള്‍ തങ്ങളുടെ വിഹിതമായി ലോണ്‍ അക്കൗണ്ടില്‍ ആദ്യം തന്നെ നിക്ഷേപിക്കണം. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സബ്‌സിഡി തുക ജോബ് ക്ലബ്ബുകളുടെ ലോണ്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.

ജാമ്യവും തിരിച്ചടവും

ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന ജാമ്യം നല്‍കാനും വായ്പ തിരിച്ചടയ്ക്കാനും ജോബ് ക്ലബ്ബ് അംഗങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ബാധ്യസ്ഥരായിരിക്കും. വീഴ്ച വരുത്തുന്ന ജോബ് ക്ലബ്ബുകള്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

നടപ്പാക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍

ദേശസാല്‍കൃത ബാങ്കുകള്‍, കേരള ബാങ്ക് റീജിയണല്‍-റൂറല്‍ ബാങ്കുകള്‍, സിഡ്ബി എന്നിവ മുഖേന ഈ പദ്ധതിയിന്‍ കീഴില്‍ വായ്പ ലഭ്യമാകും.

പരിശീലനം

ജോബ് ക്ലബ്ബ് ഗുണഭോക്താക്കള്‍ക്ക് സംരംഭകത്വ വികസന പരിശീലനം നല്‍കും.

പൊതുവിവരങ്ങള്‍

ഈ പദ്ധതിയുടെ കീഴില്‍ ധനസഹായം ലഭിക്കുന്നവര്‍ക്ക് തൊഴില്‍ രഹിത വേതനം ലഭിക്കില്ല.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള താത്ക്കാലിക ഒഴിവിന് പരിഗണിക്കില്ല. എന്നാല്‍ ഇവരെ സ്ഥിരം ഒഴിവുകള്‍ക്ക് പരിഗണിക്കും.

മുന്‍ഗണന

ബിരുദധാരികളായ വനിതകള്‍, പ്രൊഫഷണല്‍/സാങ്കേതിക യോഗ്യതയുള്ളവര്‍, തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവര്‍,
സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവൃത്തി കാര്യക്ഷമത സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍, ഐ.ടി.ഐ/പോളിടെക്‌നിക്ക് ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.