റവന്യൂ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവര്‍ ഉള്‍പ്പെട്ട വൈത്തിരി താലൂക്ക്തല സ്‌ക്വാഡ് കല്‍പ്പറ്റ നഗരസഭ, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 400 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പര്‍ പ്ലേറ്റുകള്‍ – കപ്പുകള്‍, സ്റ്റൈറോ ഫോം പ്ലേറ്റ്, നോണ്‍ വൂവണ്‍ ബാഗ്, പ്ലാസ്റ്റിക്ക് സ്‌ട്രോ, പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പര്‍ ഇലകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. നിരോധിച്ച പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ തുടര്‍ പരിശോധനകള്‍ വ്യാപകമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.