ശുചീകരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍
പത്തനംതിട്ട: പ്രളയത്തില്‍ നശിച്ചത് ജില്ലയിലെ അഞ്ച് സപ്ലക്കോ ഔട്ട്‌ലെറ്റുകളാണ്. ഓണം പ്രമാണിച്ച് പലചരക്ക് സാധനങ്ങള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ എത്തിക്കാനുള്ള തീവ്ര ശ്രമത്തിനിടയിലാണ് പ്രളയം നാശം വിതച്ചത്. ഓമല്ലൂര്‍ സൂപ്പര്‍മാര്‍ക്കറ്റ്, കോഴഞ്ചേരി സൂപ്പര്‍മാര്‍ക്കറ്റ്, കോഴഞ്ചേരി മാവേലി മെഡിക്കല്‍ സ്‌റ്റോര്‍, ആറന്മുള മാലേവി സ്‌റ്റോര്‍, മല്ലപ്പുഴശ്ശേരി   മാവേലി സ്റ്റോര്‍ എന്നിവയാണ് വെള്ളം കയറി നശിച്ചവ. കെട്ടിടം, കൗണ്ടറുകള്‍, കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ തുടങ്ങി സാധനങ്ങള്‍ വരെ പ്രളയം കവര്‍ന്നു. ആറന്മുളയിലേയും കോഴഞ്ചേരിയിലേയും മാവേലി സ്റ്റോറുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിയിരുന്നു. മറ്റിടങ്ങളിലേത് മുക്കാല്‍ ഭാഗവും വെള്ളത്തിലായി. വെള്ളം കയറി വന്നപ്പോള്‍ ആറന്മുള മാവേലിസ്‌റ്റോറിലെ സാധനങ്ങള്‍ സമീപത്തെ ഹാളിലേയ്ക്ക് മാറ്റിയെങ്കിലും ഇവിടെയും വെള്ളം കയറിയതാണ് നഷ്ടത്തിന്റെ തോത് കൂടാന്‍ കാരണമായത്. ഏകദേശം 1.97 കോടിയുടെ നഷ്ടമാണ് ഇതിലൂടെ സപ്ലൈക്കോയ്ക്കുണ്ടായത്. വെള്ളം ഇറങ്ങിയ ശേഷം ശുചീകരണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ തന്നെ ആരംഭിച്ചിരുന്നു. വെള്ളം കയറി നശിച്ച സാധനങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുകയാണ് ഇപ്പോള്‍. കോഴഞ്ചേരിയിലും ഓമല്ലൂരിലുമാണ് ശുചീകരണവും, നിര്‍മാര്‍ജ്ജനപ്രവര്‍ത്തനവും നടന്നുവരുന്നത്. മറ്റ് മൂന്ന് ഔട്ട്‌ലെറ്റുകളിലേയും നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. പഞ്ചായത്തുകളുടെ  പൂര്‍ണസഹകരണത്തോടെയാണ് നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നത്. കോഴഞ്ചേരിയില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം വലിയ കുഴികുഴിച്ചാണ് സനശിച്ച സാധനങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നത്. കൂടാതെ, ഓമല്ലൂരില്‍ നശിച്ചുപോയ സാധനങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി ഇലവിനാമണ്ണില്‍ പി.ജെ കുര്യാക്കോസ് എന്ന സ്വകാര്യവ്യക്തി ഭൂമി വിട്ടു നല്‍കിരുന്നു. പ്രതിസന്ധികള്‍ തരണം ചെയ്ത് എത്രയും വേഗം  പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തീവ്രശ്രമത്തിലാണ് സപ്ലൈക്കോ അധികൃതര്‍.