ആലപ്പുഴ: കുട്ടനാട് മേഖലയിലെ പുനരധിവാസം വേഗത്തിലാക്കുന്നതിന് ജലനിരപ്പ് താഴ്ത്തുന്നതിന് അടിയന്തരി നടപടി സ്വീകരിക്കാൻ ജില്ല കളക്ടറുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൈനകരി, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെയും നഗരസഭയിലെ നെഹ്‌റുട്രോഫി വാർഡിന്റെ ചില ഭാഗങ്ങളിലും വെള്ളം വറ്റിക്കുന്നതിന് വെള്ളത്തിൽ മുങ്ങി നശിച്ച പമ്പുകൾ അററകുററപ്പണി നടത്തി പ്രവർത്തിപ്പിക്കുന്നതിന് ബന്ധപ്പെട്ട
പാടശേഖരസമിതികൾക്ക് 20,000 രൂപ വരെ നൽകാൻ ജില്ല കളക്ടർ നിർദ്ദേശം നൽകി. പുനരധിവാസത്തിന് വെള്ളം വറ്റിക്കേണ്ടത് അത്യാവശ്യമുള്ള ഭാഗങ്ങളിലാണ് ഇത് അനുവദിക്കുക. ഈ തുക ഉപയോഗിച്ച് അടിയന്തിരമായി അത്തരം സ്ഥലങ്ങളിൽ മോട്ടോർ റിപ്പയർ നടത്തി വെള്ളം വറ്റിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതികളോട് ആവശ്യപ്പെട്ടു.
ഇതിന് തയ്യാറാകാത്ത പാടശേഖരസമിതികൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. എത്രയും പെട്ടെന്ന് മോട്ടോർ തറകൾ നിൽക്കുന്നിടത്ത് വൈദ്യുതി എത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബിയോട് കളക്ടർ ആവശ്യപ്പെട്ടു. നിലവിൽ കൈനകരിയുൾപ്പടെ കുട്ടനാടിന്റെ വെള്ളം താഴാത്ത സ്ഥലങ്ങളിലുള്ള നാലായിരത്തോളം പേർ ക്യാമ്പുകളിൽ തുടരുന്ന സാഹചര്യത്തിലാണ് നടപടി.
