ആലപ്പുഴ: ചെളിവെള്ളത്തെ പോലും ശുദ്ധജലമാക്കുന്ന പുത്തൻ സാങ്കേതികതയിൽ ഊന്നിയ കുടിവെള്ളപദ്ധതിയുമായി സ്വിസ് കമ്പനി. വീടുകൾക്കും സ്‌കൂളുകൾക്കും ദുരിതാശ്വാസക്യാമ്പുകൾക്കും പണിശാലകൾക്കും ആസുപത്രികൾക്കും അനുയോജ്യമാണിതെന്നാണ് കമ്പനി പറയുന്നത്. കുട്ടനാട് പോലയുള്ള ജില്ലയിൽ ഇപ്പോൾ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ഇതി സ്ഥാപിക്കാൻ കഴിയുമോയെന്നു പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്കായി ഇതിന്റെ പ്രവർത്തനം കാണിക്കാൻ നടപടി എടുക്കുമെന്നും കളക്ട്രേറ്റിൽ ഇതിന്റെ പരീക്ഷണം കണ്ട പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ പറഞ്ഞു.
ചെളിവെള്ളത്തെ പോലും ശുദ്ധമായ കുടിവെള്ളമാക്കുന്ന സാങ്കേതിതകയിലാണ് ഈ ചെറിയ യന്ത്രം പ്രവർത്തിക്കുന്നത്. വൈദ്യുതി വേണ്ടെന്ന ഗുണവുമുണ്ട്. വലുതിൽ 50 ലീറ്റർ വരെ വെള്ളം കൊള്ളും. ചെറുതിൽ 12 ലീറ്റർ കൊള്ളും. വലുതിൽ മണിക്കൂറിൽ 12 ലീറ്ററും ചെറുതിൽ മൂന്നര ലീറ്റർ വെള്ളവും ശുദ്ധീകരിച്ചു തരും. ലോകത്ത് 64 രാജ്യങ്ങളിൽ ഈ സംവിധാനം ഇപ്പോൾ ഉപയോഗത്തിലുണ്ടെന്നാണ് കമ്പനിയുടെ വാദം. ഇത് ഉപകാരപ്രദമെന്നു തെളിഞ്ഞാൽ കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ പ്രചരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ലൈഫ് സ്‌ട്രോ കമ്പനിയുടെ ഈ സാങ്കേതികതയിൽ ഇ-കോളി മുതലായ അണുക്കളെ 99.99 ശതമാനവും നീക്കം ചെയ്യുമെന്നാണ് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ ബാധയ്ക്കു കാരണമായ വൈറസുകളേയും 99.99ശതമാനവും നീക്കം ചെയ്യും. 50ലീറ്റർ കൊള്ളുന്ന യന്ത്രത്തിൽ നല്ല വെള്ളവും ചീത്തവെള്ളവും പകുതി വീതം നിറച്ചാണ് ശുദ്ധീകരണ പ്രക്രിയ. മുകളിലെ ടാങ്കിൽ കൂടുതൽ വെള്ളമൊഴിക്കുമ്പോഴുണ്ടാകുന്ന സമ്മർദ്ദമുപയോഗിച്ചാണ് ഇതിന്റെ ശുദ്ധീകരണപ്രക്രിയ നടക്കുന്നത്. ആദ്യപരീക്ഷണത്തിൽ വെള്ളം കുടിച്ചുനോക്കിയ മന്ത്രി സാധാരണവെള്ളം തന്നെയെന്നു സാക്ഷ്യപ്പെടുത്തി. അടുത്തയാഴ്ച ജനപ്രതിനിധികൾക്കു മുമ്പിൽ അവതരിപ്പിക്കും. പ്രായോഗികമെന്നു തെളിഞ്ഞാൽ കുട്ടനാട് ഉൾപ്പടെയുള്ള കൂടുതൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ഉപയോഗിക്കാനാകുമെന്നും തകർന്ന വീടുകൾ പുനരുദ്ധരിക്കാൻ ടാറ്റയുടെ പുതിയ സാങ്കേതികത പോലെതന്നെ ഇതിനെയും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കളക്ട്രേറ്റിൽ നടന്ന പരീക്ഷണം കാണാൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ല കളക്ടർ എസ്.സുഹാസ്, സബ് കളക്ടർ വി.ആർ.കൃഷ്ണതേജ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമതിയധ്യക്ഷൻ കെ.ടി.മാത്യു തുടങ്ങിയവരും സന്ന ിഹിതരായി.