ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള 86 പ്രസാധകരാണ് ജനുവരി 9 മുതൽ 15 വരെ നടക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. പുസ്തകോത്സവത്തിനായി നിയമസഭാ സമുച്ചയത്തിൽ 126 സ്റ്റാളുകൾ സജ്ജീകരിക്കും. ഡിസി ബുക്ക്‌സ്, കറന്റ് ബുക്ക്‌സ്, മാതൃഭൂമി ബുക്ക്‌സ്, മനോരമ ബുക്ക്‌സ്, മാധ്യമം ബുക്ക്‌സ്, ഗ്രീൻ ബുക്ക്‌സ്. എച്ച് ആന്റ് സി പബ്ലിഷേഴ്‌സ്, ചിന്ത പബ്ലിഷേഴ്‌സ്, ഒലിവ് പബ്ലിക്കേഷൻസ്, മൈത്രി ബുക്ക്‌സ്, അറ്റ്‌ലാന്റിക് പബ്ലിഷേഴ്‌സ്, ജെയിൻകോ, ടി.എച്ച്.ജി പബ്ലിഷിംഗ് (ദ ഹിന്ദു ഗ്രൂപ്പ്), വെസ്റ്റ്‌ലാന്റ് ബുക്ക്‌സ്, എ.സി.കെ മീഡിയ തുടങ്ങിയ പ്രസാധകർ പുസ്തകോത്സവത്തിന്റെ ഭാഗമാകും. സ്റ്റാളുകളുടെ ഉദ്ഘാടനം 9ന് രാവിലെ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും.

നിരവധി അന്താരാഷ്ട്ര പ്രസാധകരും പുസ്തകോത്സവത്തിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഹാർപ്പർ കോളിൻസ്, പെൻഗ്വിൻ, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ്, പാൻ മാക്മില്ലൻ, ബ്ലൂംസ്‌ബെറി, സിമോൺ ആന്റ് ഷൂസ്റ്റർ, സ്‌കൊളാസ്റ്റിക് തുടങ്ങിയ പ്രസാധകരാണ് ഇതിൽ പ്രമുഖർ. ബ്രിട്ടനിലെ ബ്ലൂംസ്‌ബെറി പബ്ലിക്കേഷൻസും അമേരിക്കൻ പബ്ലിഷിംഗ് കമ്പനിയായ സ്‌കൊളാസ്റ്റിസും ചേർന്നാണ് ഹാരിപ്പോർട്ടർ പ്രസിദ്ധീകരിച്ചത്.

ഇതുകൂടാതെ കേരള നിയമസഭ, നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ, നാഷണൽ ബുക്ക് സ്റ്റാൾ, ഇന്ത്യാ ഗവൺമെന്റ് പബ്ലിക്കേഷൻസ് ഡിവിഷൻ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക് റിസർച്ച്, കേരള മീഡിയ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള ചലച്ചിത്ര അക്കാദമി, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള യൂണിവേഴ്‌സിറ്റി പബ്ലിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്, സമത (കളക്ടീവ് ഫോർ ജന്റർ ജസ്റ്റിസ്) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും പുസ്തകോത്സവത്തിന്റെ ഭാഗമാകും.