ബോധവല്‍ക്കണ ക്ലാസുകളും സംയുക്ത പരിശോധനയും ഊര്‍ജിതമാക്കി മകരവിളക്ക് ഉല്‍സവം സുരക്ഷിതമാക്കാനുള്ള പരിശ്രമത്തിലാണ് അഗ്‌നി രക്ഷാ സേന. സന്നിധാനത്തെ കടകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. പോരായ്മ കണ്ടെത്തുന്ന ഇടങ്ങളില്‍ കര്‍ശന നിര്‍ദേശവും ക്ലാസുകളും നല്‍കുന്നു. ഇത്തരത്തില്‍ പാണ്ടിത്താവളത്ത് അഗ്‌നി രക്ഷാ സേനയുടെ ആഭിമുഖ്യത്തില്‍ കച്ചവടക്കാര്‍ക്കും വിരി കേന്ദ്രങ്ങളിലുള്ളവര്‍ക്കും പ്രത്യേക ബോധവല്‍ക്കരണ ക്ലാസും പ്രഥമ ശുശ്രൂഷാ പരിശീലനവും നല്‍കി. ഫയര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ ആര്‍ അഭിലാഷ്, സ്റ്റേഷന്‍ ഓഫീസര്‍ കെ എം സതീശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. പരിശീലനം. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വിനോദ് കുമാര്‍, ഡ്യൂട്ടി മജിസ്‌ട്രേറ്റ് സി.എസ്. അനില്‍, മരാമത്ത് അസി.എഞ്ചിനിയര്‍ സുനില്‍ കുമാര്‍, സന്നിധാനം എസ് എച്ച് ഒ അനൂപ് ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

അഗ്‌നി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ അയ്യപ്പഭക്തരെ അടിയന്തിര വൈദ്യസഹായത്തിനായി എത്തിക്കുന്നതിലും അഗ്‌നി സുരക്ഷാസേനാംഗങ്ങള്‍ മുന്‍പന്തിയിലുണ്ട്.മരക്കൂട്ടം മുതല്‍ പാണ്ടിത്താവളം വരെയുള്ള ഒന്‍പത് പോയിന്റുകളില്‍ സദാ കര്‍മനിരതായി സേനാഗങ്ങള്‍ ജാഗരൂകരാണ്. മൊത്തം 67 പേരാണ് സന്നിധാനത്തുള്ളത്. അഞ്ച് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളുമുണ്ട് .19 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ഹൈഡ്രന്റാണ് സന്നിധാനത്ത് അഗ്‌നി സുരക്ഷയ്ക്കുള്ള മുഖ്യോപാധി. 49 ഹൈഡ്ര ന്റ് പോയിന്റുകളാണിവിടെയുള്ളത്. ഫയര്‍ എക്സ്റ്റിഗ്വുഷറുകള്‍ ഇല്ലാത്ത കടകള്‍ അടിയന്തിരമായി അവ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വിരിവെപ്പ് കേന്ദ്രങ്ങളില്‍ പാചകം പാടില്ലെന്നും മകരവിളക്ക് സമയം ഭക്തര്‍ ആരതി ഉഴിയുന്നതില്‍ ജാഗ്രത കാണിക്കണമെന്നും ഫയര്‍ സെപഷ്യല്‍ ഓഫീസര്‍ കെ ആര്‍ അഭിലാഷ് അറിയിച്ചു.