ഇത് വരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഭക്തജന പങ്കാളിത്തമുള്ള മികച്ച മകരവിളക്കുല്‍സവമാണ് ഇക്കുറി നടക്കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. ശബരിമലയിലെ മകരവിളക്കുല്‍സവ ക്രമീകരണങ്ങള്‍ വിലയിരുത്തിയ പ്രത്യേക യോഗ ശേഷം ദേവസ്വം ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. ജനുവരി 14 ന് മകരവിളക്ക് ദിവസം എല്ലാ കേന്ദ്രങ്ങളിലും ഭക്തജനപ്രവാഹമേറുമെന്നാണ് ദേവസ്വം ബോഡിന്റെ കണക്ക് കൂട്ടല്‍ അതിനനുസരിച്ചുള്ള ക്രമീകരണങ്ങളായിക്കഴിഞ്ഞു. 11നാണ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ രാവിലെ 11ന് അമ്പലപ്പുഴക്കാരും ശേഷം ആലങ്ങാട്ട്കാരും പേട്ടതുള്ളും അവരുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയായി. ദേവസ്വം പ്രസിഡണ്ട് പറഞ്ഞു.

മകരജ്യോതി വ്യൂ പോയിന്റുകളിലെ സുരക്ഷ ഗൗരവമായാണ് കാണുന്നത്. ഹില്‍ ടോപ്പിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പാണ്ടിത്താവളത്ത് നിലമൊരുക്കല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വിരിവെപ്പിടങ്ങളില്‍ മേല്‍കൂര സ്ഥാപിച്ചു.കുടിവെള്ള വൈദ്യുതി വിതരണം നന്നായി നടക്കുന്നുണ്ട്. പ്രസാദ വിതരണത്തിലും അപാകതകളില്ല. പരാതികള്‍ക്കിട നല്‍കാതെ ഉത്സവം ഗംഭീരമാക്കാമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. പ്രസിഡണ്ട് പറഞ്ഞു.

അന്നദാനത്തില്‍ വിട്ടുവീഴ്ചയില്ല. ശബരിമല ദര്‍ശനത്തിനെത്തുന്ന ,അന്നദാനത്തെ ആശ്രയിക്കുന്ന ഒരാള്‍ക്ക് പോലും ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടാവില്ല. മകരവിളക്ക് ദിവസം ആള്‍ തിരക്കിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ അന്നദാന കാര്യത്തില്‍ ഏര്‍പ്പെടുത്തും. പ്രസിഡണ്ട് പറഞ്ഞു.

വെടിക്കെട്ട് നിരോധിക്കാന്‍ കോടതി പറഞ്ഞിട്ടില്ല. മാളികപ്പുറത്ത് വെടിക്കെട്ട് നടത്തുന്നില്ല. കൊപ്ര കളത്തിനടുത്തെ വഴിപാട് ആരംഭിക്കണമോ എന്നത് ആലോചിച്ച് തീരുമാനിക്കും. വെടിമരുന്ന് സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായത്. അല്ലാതെ സുരക്ഷാ ക്രമീകരണത്തിന്റെ പ്രശ്‌നമല്ലിത് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്. അഡ്വ.കെ അനന്തഗോപന്‍ പറഞ്ഞു. നിത്യ കൂലിക്കാരായ ജീവനക്കാരുടെ വേതനത്തില്‍ കലോചിതമായ മാറ്റം കൊണ്ടുവരും. മലയാളികളുടെ അഭിമാന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. അതിനെ തകര്‍ക്കുന്ന തരം വാര്‍ത്തകള്‍ ചമയ്ക്കുന്നത് ശരിയല്ല. അയ്യപ്പഭക്തരില്‍ നിരാശ നിറയ്ക്കുന്ന തരം നെഗറ്റീവ് വാര്‍ത്തകള്‍ ഗുണം ചെയ്യില്ല. പ്രസിഡണ്ട് അഡ്വ.അനന്തഗോപന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, അസി.എക്‌സി ഓഫീസര്‍ എ രവികമാര്‍, പി ആര്‍ ഒ സുനില്‍ അരുമാനൂര്‍ എന്നിവര്‍ പങ്കെടുത്തു