*അഴൂരിൽ കോഴിമുട്ട, ഇറച്ചി, വളം എന്നിവയ്ക്ക് നിരോധനം

*സംസ്ഥാനത്താകെ ഇതിനകം 4 കോടിയുടെ നഷ്ടപരിഹാരം കർഷകർക്ക് നല്കിയെന്ന് മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരത്ത് പക്ഷിപ്പനി ബാധിച്ച അഴൂർ പഞ്ചായത്തിൽ കനത്ത ജാഗ്രതയും പ്രതിരോധവുമായി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂർ പഞ്ചായത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴികൾ, താറാവുകൾ, അരുമപ്പക്ഷികൾ എന്നിവയെ കേന്ദ്ര സർക്കാർ മാർഗ്ഗരേഖ പ്രകാരം കൊന്നൊടുക്കിത്തുടങ്ങി. ഇറച്ചി, മുട്ട, വളം എന്നിവയുടെ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അഴൂർ പഞ്ചായത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ കോഴികൾ, താറാവുകൾ, അരുമപ്പക്ഷികൾ എന്നിവയുടെ കടത്ത്, വില്പന, കൈമാറ്റം എന്നിവയും ജില്ലാ കളക്ടർ നിരോധിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റസ്‌പോൺസ് ടീമിനാണ് പക്ഷികളെ കൊല്ലുന്നതിനും ഒഴിവാക്കുന്നതിനമുള്ള ചുമതല. പക്ഷിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇതിനകം മരണപ്പെട്ടതും കൊന്നൊടുക്കിയതമായ പക്ഷികൾക്കും നശിപ്പിക്കപ്പെട്ട മുട്ടകൾക്കും നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ഊർജിതമാക്കിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ആലപ്പുഴയിലും കോട്ടയത്തുമായി നാലു കോടി രൂപ കർഷകർക്ക് വിതരണം ചെയ്തു. രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ള കോഴി, താറാവ് എന്നിവയ്ക്ക് 200 രൂപയും ചെറിയ പക്ഷികൾക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം മുട്ട ഒന്നിന് 5 രൂപയും തീറ്റ കിലോയ്ക്ക് 12 രൂപ നിരക്കിലും നഷ്ടപരിഹാരം നല്കുന്നുണ്ട്. ആലപ്പുഴയിൽ 10 ഉം കോട്ടയത്ത് 7 ഉം തിരുവനന്തപുരത്ത് അഴൂർ പഞ്ചായത്തിലുമാണ് ഇതിനകം പക്ഷിപ്പനി  സ്ഥിരീകരിച്ചത് നിയന്ത്രണ നടപടികളുടെ ഭാഗമായി 74297 പക്ഷികളും 33 മുട്ടകളും 1000 കിലോ തീറ്റയുമാണ് ഇതുവരെ നശിപ്പിച്ചു.

 പക്ഷിപ്പനിയുടെ കാര്യത്തിൽ ആശങ്കയല്ല കനത്ത ജാഗ്രതയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. കർഷകർക്ക് കൂടുതൽ നഷ്ടം ഉണ്ടാകാതിരിക്കാൻ സർക്കാർ പുറത്തിറക്കിയ കർശന നിയന്ത്രണമാർഗങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.