ചർമ മുഴ രോഗം ഇല്ലാതാക്കുന്നതിന് സംസ്ഥാനത്തുള്ള പശുക്കൾക്കെല്ലാം ഒരു മാസത്തിനകം പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വാക്സിൻ നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും കർഷകർക്കായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 10 മുട്ടക്കോഴികളും കൂടും പദ്ധതിയുടെ വിതരണോദ്ഘാടനവും ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ചർമ മുഴ പ്രതിരോധത്തിന് 10 ലക്ഷം ഡോസ് വാക്സിൻ സംഭരിച്ചു കഴിഞ്ഞു. മൃഗങ്ങളിലേക്ക് പലവിധ രോഗങ്ങൾ പടരുന്ന പശ്ചാത്തലത്തിൽ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണ്. ജില്ലയിൽ ചർമ മുഴ കുത്തിവയ്പ്പിനായി 120 സ്‌ക്വാഡുകളുണ്ട്. ഒരു ലക്ഷത്തിലധികം പശുക്കളാണ് ജില്ലയിൽ. അവയ്ക്കായി 86,650 ഡോസ് വാക്സിൻ സംഭരിച്ചു. വൈറസ് രോഗമായതിനാൽ പുറത്ത് നിന്ന് കൊണ്ടുവരുന്ന പശുക്കൾക്ക് ക്വാറന്റൈൻ ഏർപ്പെടുത്തിക്കഴിഞ്ഞു. രോഗനിർണയത്തിനായി സംസ്ഥാന മൃഗരോഗനിർണയ കേന്ദ്രത്തെ ആധുനീകരിക്കും.

നായ്ക്കളുടെ വന്ധ്യംകരണവും പേവിഷ പ്രതിരോധകുത്തിവയ്പ്പും ശക്തിപ്പെടുത്തി. തദ്ദേശീയവാക്സിൻ വികസിപ്പിക്കുന്നതിന് ബയളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. കൂടുതൽ മരുന്നുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടിയിട്ടുമുണ്ട്.

രോഗബാധയിലൂടെ നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരവും നൽകുന്നു. പക്ഷിപ്പനിയിലൂടെയുള്ള നഷ്ടം നികത്താൻ നാലു കോടി രൂപ, പന്നികർഷകർക്ക് 86 ലക്ഷം എന്നിങ്ങനെ ലഭ്യമാക്കി.

വരുമാനം വർധിപ്പിക്കുന്നത് ലക്ഷ്യമാക്കിയുള്ള മുട്ടക്കോഴി വളർത്തലിനായി എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും അവയെ ലഭ്യമാക്കുകയാണ്. 10 കോഴിയും കൂടും നൽകുന്ന പദ്ധതിയുടെ ചിലവായ 15,000 രൂപയിൽ 9,500 രൂപയും ഗുണഭോക്താവിന് സബ്സിഡിയായി നൽകുകയാണ്. ജില്ലയിൽ 170 പേർക്കാണ് നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ അധ്യക്ഷനായി.