കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിൽ നാളെ മുതൽ (5, 6 തിയതികളിൽ) പ്രളയബാധിത പ്രദേശത്തെ പഞ്ചായത്തുകളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കും. വെള്ളം കയറിയ ഭാഗങ്ങളിൽ തീർത്തും ഉപയോഗശൂന്യമായ ഇലക്ട്രോണിക് മാലിന്യങ്ങൾ സമാഹരണയജ്ഞത്തിലൂടെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സംഭരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തിൽ ശുചിത്വമിഷൻ, തദ്ദേശസ്ഥാപനങ്ങൾ, ക്ലീൻ കേരളാ കമ്പനി എന്നിവയുടെ ഏകോപനത്തോടെയാണ് ഇ-മാലിന്യ സമാഹരണം നടത്തുന്നത്.

പ്രളയം കൂടുതലായി ബാധിച്ച പറവൂർ, ആലുവ താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി പറവൂർ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്തുകളിലും അതിന്റെ പരിധിയിൽ വരുന്ന ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര, ശ്രീമൂലനഗരം, പുത്തൻവേലിക്കര ,ചെങ്ങമനാട്, നെടുമ്പാശ്ശേരി, പാറക്കടവ്, കുന്നുകര പഞ്ചായത്തുകളിൽ നിന്നും ആദ്യ ദിനത്തിൽ മാലിന്യങ്ങൾ ശേഖരിക്കും. അടുത്ത ദിവസം പറവൂർ മുനിസിപ്പാലിറ്റി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരുമാലൂർ, വരാപ്പുഴ, ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകളിൽ നിന്നുമാണ് ഇ-മാലിന്യം ശേഖരിക്കുന്നത്.

പ്രളയജലം മൂലം ഉപയോഗയോഗ്യമല്ലാതായ ടി വി സെറ്റുകൾ, റെഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇമാലിന്യങ്ങൾ വേഗത്തിൽ പരിസ്ഥിതിക്ക് ഹാനികരമാവാതെ സംസ്ക്കരിക്കുന്നതിനാണ് ഇതിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പൊതു സ്ഥലങ്ങളിലും സംഭരിക്കുന്ന ഇമാലിന്യം ക്ലീൻ കേരളാ കമ്പനിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ നിന്നും ലോറികളിൽ ശേഖരിക്കും. കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കുന്നതിന് വ്യവസായികപരിശിലനവകുപ്പും ഹരിത കേരളം മിഷനും പഞ്ചായത്തു വകുപ്പുമായി സംയോജിച്ച് വിവിധ ഐ.ടി ഐകളിൽ നിന്നും നൈപുണ്യകർമ്മ സേനയെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നിയോഗിച്ചിരുന്നു. കൂടുതൽ മാലിന്യങ്ങൾ കണ്ടെത്തുന്ന പഞ്ചായത്തുകളിൽ രണ്ട് വാഹനങ്ങൾ കൂടുതൽ സജ്ജമാക്കും. ഇലക്ട്രോണിക് മാലിന്യങ്ങൾ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിച്ച ശേഷം നീക്കം ചെയ്യുന്നതിന് വിദഗ്ധ ടെക്നിക്കൽ അസിസ്റ്റൻറ്ന്മാരുടെ സഹായവും ഉണ്ടാകും.