കൊച്ചി: അപ്രതീക്ഷിതമായി ഒഴുകിയെത്തിയ പ്രളയത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിൻറെ ഉപജീവനമാർഗ്ഗമായിരുന്ന 15 ആടുകൾ. പ്രായത്തിന്റെ അസ്വസ്ഥതകളെ മറികടന്ന് സൊസൈറ്റിയിൽ കടമെടുത്ത രണ്ട് ലക്ഷം രൂപ കൊണ്ടാണ് നാളുകൾക്ക് മുമ്പ് ആലുവ കട്ടിക്കോടത്ത് തുരുത്തിൽ കുഞ്ഞുമുഹമ്മദ് 15 ആടുകളെ വാങ്ങിയത്. അവയിൽ നാലെണ്ണം വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. ബാക്കി 11 എണ്ണം ഏതോ അജ്ഞാത ജീവിക്ക് ഇരയായി.
ആടുകളായിരുന്നു കുഞ്ഞു മുഹമ്മദിന്റെ ജീവിതം തന്നെ. അവയെ പുല്ലു തീറ്റിക്കാൻ കൊണ്ടു പോയും നോക്കിയുമാണ് കുഞ്ഞുമുഹമ്മദിന്റെ ഒരു ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും.
കൺമുന്നിൽ നിന്നും ജീവിതം പതിയെ ഒഴുകി പോകുന്നത് ഒന്നും ചെയ്യാനാവാതെ അദ്ദേഹത്തിന് നോക്കി നിൽക്കേണ്ടി വന്നു.
വീട്ടിൽ വെള്ളം കയറി തുടങ്ങിയതോടെ ആടുകളെ വീടിന്റെ ടെറസ്സിൽ ആക്കി കുഞ്ഞുമുഹമ്മദും കുടുംബവും ആദ്യം കോട്ടപ്പുറം ക്യാമ്പിൽ എത്തി. എന്നാൽ അവിടെയും വെള്ളം കയറി തുടങ്ങിയതിനെ തുടർന്ന് അവിടെ നിന്നും ആലുവ യു സി കോളേജിലെ ക്യാമ്പിൽ എത്തി. ക്യാമ്പിൽ എത്തിയിട്ടും കുഞ്ഞു മുഹമ്മദിന്റെ മനസ്സ് മുഴുവൻ ആടുകളായിരുന്നു. ക്യാമ്പിൽ നിന്നും ദിവസവും വഞ്ചിയിലോ ബോട്ടിലോ കയറി ആടിനുള്ള ഭക്ഷണവും വെള്ളവും എത്തിച്ച് കൊടുക്കുമായിരുന്നു. വെള്ളം കുറച്ച് ഇറങ്ങിയ ദിവസം കളമശ്ശേരിയിൽ നിന്നും ആടുകൾക്കുള്ള ഇലകളുമായി എത്തിയപ്പോയാണ് ആടുകളെ ചത്ത നിലയിൽ കണ്ടെത്. ജീവിതത്തിൽ അത് വരെ ആശ്വാസമായ ആടുകൾ നഷ്ടപ്പെട്ടത് ആദ്യം വിശ്വസിക്കാനായില്ല. വീടിന്റെ ടെറസിലും സൺഷേഡിലുമാണ് ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഗർഭിണിയായ ആടുകളും മുട്ടനാടുകളും കൂട്ടത്തിൽ ഉണ്ടായിരുന്നു. ജീവിതത്തിന്റെ പൊട്ടിയ ചരടുകൾ വീണ്ടും ചേർത്തു വയ്ക്കുന്നതെങ്ങനെ എന്നറിയാതെ നിസ്സഹായനായി നിൽക്കുകയാണ് അറുപതിനോടുത്ത കുഞ്ഞുമുഹമ്മദ്. ആടുകളെ വിറ്റും പാൽ വിറ്റുമാണ് കുഞ്ഞുമുഹമ്മദ് നിത്യജീവിതത്തിലെ ചിലവുകൾ കണ്ടെത്തിയിരുന്നത്.
സംഭവം അറിഞ്ഞ ശേഷം മൃഗസംരക്ഷണവകുപ്പിൽ നിന്നും പഞ്ചായത്തിൽ നിന്നും ആളുകൾ എത്തി. എങ്കിലും അജ്ഞാത ജീവിയെ കണ്ടെത്താനായില്ല.