കൊച്ചി: പ്രളയത്തിനു ശേഷം ജില്ലാ ആയുർവേദ ഹോമിയോ വിഭാഗങ്ങൾ ആരോഗ്യ രംഗത്ത് ശക്തമായ ഇടപെടലുകളാണ് നടത്തിയത്. ഭാരതീയ ചികിത്സാ വിഭാഗവും ഹോമിയോ വിഭാഗവും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഭാരതീയ ചികിൽസാ വിഭാഗം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 308 സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഡോക്‌ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനവും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സന്ദർശിച്ച് സേവനം ഉറപ്പ് വരുത്തുകയും ചെയ്തു. 783639 രൂപയുടെ മരുന്നുകളാണ് ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്തത്.

പ്രളയദുരിതത്തിന്റെ പശ്ചാതലത്തിൽ ഭാരതീയ ചികിൽസാ വിഭാഗം ‘സ്നേഹ സാന്ത്വനം – ദുരിത ബാധിതർക്ക് ആയുർവേദത്തിന്റെ കൈതാങ്ങ് ‘ പദ്ധതി ആവിഷ്ക്കരിച്ച് 5000 വീടുകളിൽ ഡോക്ടർമാരുടെ സംഘം സന്ദർശനം നടത്തി.
215 ഡോക്ടന്മാർ,80 പരാമെഡിക്കൽ സ്റ്റാഫ് 30 ആയുർവേദ കോളേജ് വിദ്യാർത്ഥികൾ അടക്കം 325 പേർ അടങ്ങുന്ന സംഘമാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്.

കേരള സർക്കാർ ആയുഷ് വകുപ്പിന്റെ കീഴിലുള്ള എറണാകുളം ഭാരതീയ ചികിത്സാ വകുപ്പിന്റെ യും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ മറ്റ് ആയുർവേദ സംഘടനകളുടെ സഹകരണത്തിലാണ് പരിപാടി നടത്തിയത്.

ആയുർവേദ ജില്ല മെഡിക്കൽ ഓഫീസർ ഡോ.ആർ ഉഷയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഡോ.രാജശേഖരൻ സ്നേഹ സാന്താനം പ്രോഗ്രാം കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു.

മലയാറ്റൂർ, കാലടി, വരാപ്പുഴ, ഏലൂർ, ചേരാനല്ലൂർ, കടമകുടി, പരവൂർ, വടക്കേകരാ, കീഴ്‌മാട്, ശ്രീമൂലനഗരം,ചൂർണ്ണിക്കര, ചിറ്റാറ്റുകര, പുത്തൻവേലിക്കര ,ചെങ്ങമനാട്, ആലങ്ങാട്, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ പ്രളയബാധിത വീടുകളാണ് സംഘം സന്ദർശിച്ചത്. ഓരോ സംഘത്തിലും 2 ഡോക്ടർമാർ പാരാമെഡിക്കൽ സ്റ്റാഫ് അതാത് സ്ഥലത്തെ ജനപ്രതിനിധികൾ വീടുകൾ സന്ദർശിച്ച് വിദഗ്ധ ഉപദേശം നൽകി. കൂടാതെ ആരോഗ്യ വിവരശേഖരണം നടത്തി വിവിധ മരുന്നുകളുടെ കിറ്റും ഉപയോഗിക്കേണ്ട വിധത്തെപ്പറ്റിയുള്ള ലഘുലേഖകളും നല്‍കി.

ശാരീരിക വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കും ആശ്വാസം നല്‍കുന്ന ആയുര്‍വേദ മരുന്നുകളും നല്‍കിവരുന്നുണ്ട്.
ഈര്‍പ്പം കെട്ടിനിന്ന് പൂപ്പലില്‍ നിന്നും മറ്റും ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ അപരാജിതധൂമചുര്‍ണ്ണം (പുകമരുന്ന്), ദേഹവേദന, ചതവ് എന്നിവക്ക് മുറിവെണ്ണ ,
വെള്ളത്തില്‍ അധികനേരം ഇടപെഴുകുന്നതുകൊണ്ട് കൈ, കാലുകളിലുണ്ടാകുന്ന വളംകടി, തൊലി അഴുകല്‍ എന്നിവക്ക് രസോത്തമാദിലേപം,
ദഹന സംബന്ധമായ എല്ലാവിധ അസ്വസ്ഥതകള്‍ക്കും വില്ല്വാദി ഗുളിക അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു. പത്ത് ലക്ഷത്തിലധികം രൂപയുടെ മരുന്ന് കിറ്റുകളാണ് പ്രളയബാധിതർക്ക് നൽകിയത്.
ദുരിതാശ്വാസ ബാധിതർക്ക് സാന്ത്വനം നൽകുന്നതിന് ഡോക്ടർമാർക്ക് പ്രത്യേക പരിശീലനവും ഭാരതീയ ചികിൽസാ വകുപ്പ് നൽകി.

ഹോമിയോ വിഭാഗത്തിന്റെ നേതൃത്വത്തിൽ 248 സൗജന്യ മെഡിക്കൽ ക്യാമ്പുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നടത്തി. 225884 പേർക്കാണ് ജില്ലയിയിൽ മരുന്നുകൾ വിതരണം ചെയ്തത്. പ്രളയബാധിതരുടെ മെച്ചപ്പെട്ട ആരോഗ്യത്തിന് ഹീലിങ് ടച്ച് 2018 പദ്ധതി ആവിഷ്ക്കരിച്ചു. ഇതിന്റെ ഭാഗമായി 5500 കുടുംബങ്ങൾ സന്ദർശിച്ച് ആരോഗ്യ പരിപാലന നിർദേശങ്ങളും മരുന്ന് കിറ്റ് വിതരണവും നടത്തുന്നു. ഡോക്ടർമാരുടെ നേതൃത്വത്തിൽ പാരാമെഡിക്കൽ ജീവനക്കാരടങ്ങുന്ന ചെറു സംഘങ്ങളായിട്ടാണ് വീടുകൾ സന്ദർശിക്കുന്നത്. വളം കടിക്കുള്ള മരുന്ന് വേദനക്കുള്ള തൈലം, കണ്ണിൽ ഒഴിക്കാനുള്ള മരുന്ന്, പനി , ജലദോഷം , ചുമ തുടങ്ങിയ മരുന്നുകൾ ആവശ്യാനുസരണവും നൽകുന്നു. മരുന്നുകളൊടൊപ്പം സാന്ത്വനവും ആരോഗ്യ പരിപാലന നിർദ്ദേശങ്ങളും നൽകുന്നുണ്ട്. കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാലൂർ, പുത്തൻവേലിക്കര, കുന്നുകര, ചെങ്ങമനാട്, വടക്കേക്കര, ചിറ്റാറ്റുകര ചേന്ദമംഗലം പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാണ് സംഘം സന്ദർശിക്കുക. ഇന്നലെ മുതൽ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. എന്നാൽ ജില്ല ഹോമിയോപ്പതി വകുപ്പ് യാതൊരുവിധ പ്രതിരോധ മരുന്നുകളും നൽകുന്നില്ല എന്ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ലീനാ റാണി പറഞ്ഞു.