കൊച്ചി : കഴിഞ്ഞ മാസത്തിൽ ഉണ്ടായ പ്രളയത്തിൽ കൃഷിവകുപ്പിന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 204 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിലാകമാനം കണക്കാക്കുന്നത്.
വാഴ കൃഷിക്കാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. കുലച്ച വാഴകൾ തന്നെ 75 ലക്ഷത്തോളം നശിച്ചു . റബ്ബർ കൃഷിയാണ് രണ്ടാം സ്ഥാനത്ത് .39 ,725 റബ്ബർമരങ്ങൾ പ്രളയത്തിൽ നശിച്ചു. ഇതുകൂടാതെ ജാതി ,തെങ്ങ്, കവുങ്ങ്, പച്ചക്കറികൾ , മരച്ചീനി, കുരുമുളക് , എന്നിവയ്ക്കാണ് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്. 6481 ഹെക്ടറിലെ കൃഷിയാണ് വെള്ളപ്പൊക്കത്തിൽ കുതിർന്നത് . ഇതുകൂടാതെ 13500 ഹെക്ടർ നെൽകൃഷിയും നശിച്ചു.
നെടുമ്പാശ്ശേരി ,കോതമംഗലം, മൂവാറ്റുപുഴ ,അങ്കമാലി, പറവൂർ ,പിറവം മേഖലകളിലാണ് കൃഷിനാശം കൂടുതലായി സംഭവിച്ചിരിക്കുന്നത്. വിളകൾക്കു പുറമേ വിവിധ കൃഷിഭവനുകളിലെ വിലപിടിപ്പുള്ള രേഖകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതുകൂടാതെ ജില്ലയിലെ നാല് ഫാമുകളിലും വലിയതോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായി.
വൈറ്റിലയിലെ തെങ്ങ് നഴ്സറിയിൽ 1,94,900 രൂപയുടെ നടീൽവസ്തുക്കൾ നശിച്ചു. നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടത്തിൽ നടീൽവസ്തുക്കൾ , കുളം, ഇൻഫ്രാസ്ട്രക്ചർ, ജലസേചന പദ്ധതികൾ, പെരിയാറിന്റെ സംരക്ഷണ ഭിത്തി,കാർഷിക യന്ത്രോപകരണങ്ങൾ, എന്നിവ നശിച്ചത് മൂലം മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആലുവയിലെ ഫാമിൽ കാർഷിക യന്ത്രോപകരണങ്ങൾ, ബോട്ട് എഞ്ചിൻ, വളർത്തുമൃഗങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ നശിച്ചു.
വിവിധ കാർഷിക വിളകളുടെ നഷ്ടപരിഹാരത്തിന് കർഷകർ കൃഷിഭവൻ മുഖേനയാണ് അപേക്ഷകൾ നൽകേണ്ടത് . എല്ലാ കൃഷി ഭവനുകളിലും അപേക്ഷകൾ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷകൾ ലഭിച്ചാലുടൻ കൃഷി ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും നാശനഷ്ടം സംഭവിച്ച സ്ഥലത്തെത്തി പരിശോധന നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും . ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അനുവദിക്കുന്നതെന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടർ സജി വർഗീസ് പറഞ്ഞു. കുലച്ച വാഴയ്ക്ക് 100 രൂപയും കുലയ്ക്കാത്തതിന് 75 രൂപയും എന്ന നിരക്കിലാണ് നഷ്ടപരിഹാരം ലഭിക്കുന്നത് . കായ്ച തെങ്ങൊന്നിന് 700 രൂപയും കായ് കാത്തതിന് 350 രൂപയുമാണ് നൽകുന്നത്. വിള ഇൻഷൂറൻസ് എടുത്തവരാണെങ്കിൽ 300 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. ഇൻഷൂറൻസ് ഉള്ള ആളുകൾക്ക് മാത്രം നഷ്ടപരിഹാരം നൽകണമെന്ന് നിയമം ഉണ്ടെങ്കിലും ആഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രത്യേക സ്ഥിതി പരിഗണിച്ച് എല്ലാവർക്കും നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 15 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി.സപ്തംബർ 30നകം തന്നെ നഷ്ടപരിഹാരം കൊടുത്ത് തീർക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൺപത്താറായിരത്തോളം കർഷകരെയാണ് പ്രളയക്കെടുതികൾ ബാധിച്ചിരിക്കുന്നത്. 7.8 കോടി രൂപയാണ് നഷ്ടപരിഹാരം നൽകുന്നതിനായി അനുവദിച്ചിരിക്കുന്നത്.ഇതിൽ 4.15 കോടി കൃഷി അസിസ്റ്റൻറ് ഡയറക്ടർമാർക്ക് കൈമാറിയിട്ടുണ്ട്