കൊച്ചി: പ്രളയത്തെ തുടർന്ന് ചെറുകിട വ്യവസായ മേഖലയിൽ 353 കോടി രൂപയുടെ നഷ്ടം. വകുപ്പ് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ മാത്രമാണ് ഇത്രയും നഷ്ടം കണക്കാക്കിയത്. ഒരാഴ്ചക്കുള്ളിൽ പൂർണമായ വിവരം ലഭ്യമാകും.

പ്രളയം ചെറുകിട വ്യവസായ യൂണിറ്റുകളെ എത്രത്തോളം ബാധിച്ചുവെന്ന കണക്കെടുപ്പ് നടന്നു വരികയാണ്.  ഇതിനു വേണ്ടി  വിതരണം ചെയ്ത അപേക്ഷകൾ ഓഫീസുകളിൽ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ലഭിച്ച കണക്കുകൾ പ്രകാരം 823 ചെറുകിട വ്യവസായ സ്ഥാപനങ്ങൾ വെള്ളം കയറി നശിച്ചിട്ടുണ്ട്. താലൂക്കുകൾ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഈയാഴ്ച തന്നെ കണക്കെടുപ്പ് പൂർണമാകുമെന്ന് വ്യവസായ വകുപ്പ് ജനറൽ മാനേജർ സുദർശ ആർ പറഞ്ഞു. അതിനു ശേഷമായിരിക്കും സർക്കാരിൽ നഷ്ട പരിഹാരം സംബന്ധിച്ച് കണക്കുകൾ ബോധിപ്പിക്കുക. ഓരോ യൂണിറ്റിനും സംബന്ധിച്ച നഷ്ടത്തിന്റെ ശതമാനടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക എന്നും സുദർശ പറഞ്ഞു.

പറവൂർ താലൂക്കിലാണ് കൂടുതൽ നഷ്ടം ഉണ്ടായത്. പുഴയോരത്തെ മുഴുവൻ സ്ഥാപനങ്ങളും വെള്ളം കയറി നശിച്ചു. എടയാർ മേഖലയിൽ തന്നെ 339 സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. മേഖലയിലെ എല്ലുപൊടി യൂണിറ്റുകൾ പൂർണമായും വെള്ളത്തിനടിയിലായി. പറവൂർ താലൂക്കിലെ ഏലൂർ മുനിസിപ്പാലിറ്റി, ആലങ്ങാട് ബ്ലോക്ക്, പറവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വ്യവസായ ശാലകളിലാണ് കൂടുതൽ നാശം. അരി വ്യവസായ ശാലകളിൽ മാത്രം 127 കോടിയുടെ നഷ്ടമാണുണ്ടായത്. ആലുവ, കുന്നത്തുനാട് ഭാഗത്തെ പ്ലൈവുഡ് വ്യവസായ ശാലകളും പ്രളയത്തിനിരയായി. 70 യൂണിറ്റുകൾ നശിച്ചതിനെ തുടർന്ന് 100 കോടിയുടെ നഷ്ടമാണുണ്ടായത്.  താലൂക്ക് വ്യവസായ ഓഫീസറും എ ക്സ്റ്റഷൻ ഓഫീസറും ചേർന്നാണ് കണക്കുകൾ ശേഖരിക്കുന്നത്. താലൂക്കിൽ നേരിട്ടും അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്.